KeralaNEWS

പ്രണയപ്പക: മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ ഭർതൃമതിയായ യുവതിയെ കാമുകൻ കുത്തിക്കൊന്നു

    പ്രണയപ്പകയിൽ ചിറകു കരിഞ്ഞ് പിടഞ്ഞു മരിക്കുന്നവരുടെ എണ്ണം  നാൾക്കു നാൾ വർദ്ധിച്ചു വരുന്നു. അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടെയ്നർ ലോറിയിലേയ്ക്കു ഇടിച്ചു കയറ്റി മരണം വരിച്ച അനുജയും ഹാഷിമും പകർന്ന ഞെട്ടലിൽ നിന്നും മോചനം നേടും മുമ്പ് പ്രണയപ്പകയിൽ മറ്റൊരു ഇര കൂടി ഹോമിക്കപ്പെട്ടു.

ഇന്ന് മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്റ്റിലായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ഷക്കീറിനു ഭക്ഷണവുമായി എത്തിയതായിരുന്നു സിംന. പ്രണയബന്ധത്തിലെ തർക്കമാണു കൊലപാതക കാരണമെന്നു പൊലീസ് സൂചിപ്പിച്ചു. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്നും നേരത്തെ ഇരുവരും അയല്‍വാസികളായിരുന്നുവെന്നുമാണ് വിവരം

ഷാഹുല്‍ സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതെത്തുടര്‍ന്ന് ഷാഹുലിനെതിരെ ഷിംന പരാതി നല്‍കിയിരുന്നു.
വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു കൊലപാതകം. സിംന ആശുപത്രിയിലെത്തിയതിനു പിന്നാലെ ഷാഹുൽ അലിയും അവിടെയെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡില്‍ വച്ച് സിംനയുമായി വാഗ്വാദത്തിൽ ഏർപ്പെട്ട ഷാഹുൽ  അതിനിടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലടക്കം കുത്തി. ഗുരുതരമായ രക്തസ്രാവമുണ്ടായാണു സിംന മരിച്ചത്. കൊലപതകത്തിനു പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഷാഹുലിനെ ദൃക്സാക്ഷികൾ പിടികൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

Back to top button
error: