CrimeNEWS

”ഇറങ്ങിവാടീ”!!! കാര്‍ കുറുകെയിട്ട് ആക്രോശിച്ച് ഹാഷിം, പകച്ച് അനുജ; കാര്‍ പാഞ്ഞത് അമിതവേഗത്തില്‍

പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് മനഃപൂര്‍വം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാര്‍ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും.

കെപി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം(31) എന്നിവര്‍ മരിച്ചത്. അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണോയെന്ന സംശയത്തിനാണ് ആര്‍ടിഒ റിപ്പോര്‍ട്ടോടെ കൃത്യത വന്നിരിക്കുന്നത്. അനുജ ഉള്‍പ്പെടെ അധ്യാപകര്‍ സ്‌കൂളില്‍നിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.

Signature-ad

നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചാണ് അനുജ സ്‌കൂളില്‍ ജോലിക്കു പോയിരുന്നത്. ഇവിടെ പിതാവും സഹോദരനുമുണ്ട്. അവധി ദിവസങ്ങളില്‍ അനുജ കായംകുളത്തേക്കു പോകും. ഒരു വര്‍ഷം മുന്‍പാണ് അനുജയുടെ ഭര്‍ത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. മാര്‍ച്ച് 30ന് ആണ് മറ്റപ്പള്ളിയില്‍നിന്ന് കായംകുളത്തേക്ക് താമസം മാറാന്‍ അനുജ തീരുമാനിച്ചതെന്നാണു വിവരം. അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണു സൂചന.

അനുജയില്‍നിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. തുമ്പമണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ അനുജയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമാണ്. ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി പിഎസ്‌സി നിയമനം കിട്ടിയിരിക്കെയാണ് അപ്രതീക്ഷിത മരണം.

പന്തളം പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്‌കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാര്‍ പറയുന്നത്. അനുജയുടെ ഭര്‍ത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടില്‍ ഹാഷിമിനെ രണ്ടു മൂന്നു തവണ കണ്ടതായും നാട്ടുകാര്‍ പറയുന്നു.

അനുജയെ ഹാഷിം വിളിച്ചിറക്കിക്കൊണ്ടുപോയ ട്രാവലറിലെ ഡ്രൈവറും അധ്യാപകരും പറയുന്നതിങ്ങനെ: വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയില്‍ എത്തിയപ്പോള്‍ ഹാഷിം കാര്‍ ബസിനു മുന്നില്‍ കയറ്റിനിര്‍ത്തി. ഡ്രൈവിങ്ങില്‍ എന്തെങ്കിലും തെറ്റുചെയ്തു എന്നാണ് ആദ്യം കരുതിയത്. പക്ഷേ, നടന്നത് മറ്റൊന്ന്. കൊട്ടാരക്കരയ്ക്കുമുമ്പ് ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വാഹനം അടൂര്‍ ഭാഗത്തേക്ക് വന്നത്. കുളക്കട ജങ്ഷന്‍ കഴിഞ്ഞപ്പോള്‍തന്നെ ഒരു കാര്‍ പെട്ടെന്ന് ട്രാവലറിന് കുറുകെ വെച്ചു. ആദ്യം കരുതിയത് ഡ്രൈവിങ്ങില്‍ എന്തെങ്കിലും തെറ്റുചെയ്തതുകാരണം കാറുകാരന് ഏതെങ്കിലും തരത്തില്‍ പ്രയാസമുണ്ടാക്കിക്കാണും എന്നാണ്. പക്ഷേ, കാര്‍ നിര്‍ത്തി ഒരാള്‍ കാറില്‍നിന്നിറങ്ങി ഏറ്റവും മുന്‍പില്‍ ഇടതുഭാഗത്തിരുന്ന അനുജയോട് ‘ഇറങ്ങിവാടീ’ എന്നുപറഞ്ഞു. ആദ്യം അനുജ ഒന്ന് പകച്ചു. ഹാഷിം വീണ്ടും വാഹനത്തിനടുത്തെത്തിയപ്പോള്‍ സമീപമിരുന്ന അധ്യാപികയോട് ‘ഒന്നുമാറൂ, എന്റെ അനുജന്‍ വിഷ്ണുവാണ്’ എന്നുപറഞ്ഞ് ട്രാവലറില്‍നിന്നിറങ്ങി ഹാഷിമിനൊപ്പം കാറില്‍ കയറിപ്പോയി. ഹാഷിം കാറെടുത്തതുതന്നെ അമിതവേഗത്തിലായിരുന്നെന്നും നിമിഷനേരം കൊണ്ട് കാര്‍ കണ്‍മുന്‍പില്‍നിന്ന് മറഞ്ഞതായും ട്രാവലറില്‍ യാത്രചെയ്തവര്‍ പറയുന്നു.

അമിത വേഗത്തില്‍ തെറ്റായ ദിശയിലൂടെ പോയ കാര്‍ അടൂരില്‍നിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇരുവരുടെയും സംസ്‌കാരം നടത്തി.

 

 

 

Back to top button
error: