KeralaNEWS

ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ? ഇഡി സമന്‍സില്‍ പ്രതികരിച്ച് തോമസ് ഐസക്ക്

പത്തനംതിട്ട: മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും ഇത് കേരളമാണെന്നോര്‍ക്കണമെന്നും തോമസ് ഐസക്. കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ് അയച്ച സാഹചര്യത്തിലാണ് പ്രതികരണം. ഏപ്രില്‍ 2ന് ഹാജരാകണമെന്ന് അന്ത്യശാസനയോടെയുള്ള നോട്ടീസ് കിട്ടിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

തന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയിലിരിക്കുന്ന കേസില്‍ കൂടുതല്‍ പറയാനില്ലെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു.

ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുകയാണ്. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇഡി ഓര്‍ക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

മസാല ബോണ്ട് ഇടപാടിലെ ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

 

Back to top button
error: