IndiaNEWS

തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ന്യൂഡൽഹി: ഹോളി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ആറ് വ്യത്യസ്ത കൊലപാതകങ്ങള്‍. ഡല്‍ഹിയിലെ വിവിധമേഖലകളിലായാണ് തിങ്കളാഴ്ച ആറുപേർ കൊല്ലപ്പെട്ടത്.

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം. സ്ത്രീധന പീഡനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് മൻജീത്(30), ഇയാളുടെ മാതാപിതാക്കളായ ഭീം(52), മീന(48), സഹോദരൻ മനീഷ്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Signature-ad

തിങ്കളാഴ്ച വടക്കൻ ഡല്‍ഹിയിലെ ഗുലാബിബാഗിലുണ്ടായ സംഘർഷത്തിലും ഒരാള്‍ കൊല്ലപ്പെട്ടു.കാമില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഘർഷത്തില്‍ ഒട്ടേറെപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കൻ ഡല്‍ഹിയിലെ ശാസ്ത്രി പാർക്കില്‍ 22-കാരൻ വെടിയേറ്റ് മരിച്ചതായിരുന്നു ഹോളിദിനത്തിലെ മൂന്നാമത്തെ കൊലപാതകം. മുസ്തകീം എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുൻഭാര്യയെ കാണാനെത്തിയ മുസ്തകീമിനെ സ്ത്രീയുടെ ആണ്‍സുഹൃത്തായ യാസീൻ എന്നയാളാണ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

മംഗോള്‍പുരിയില്‍ അയല്‍ക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മറ്റൊരു യുവാവ് വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളായ വിവേക്, ഉമേഷ് ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാഹ്ദ്രയില്‍ കവർച്ചാശ്രമത്തിനിടെയാണ് മറ്റൊരു കൊലപാതകം അരങ്ങേറിയത്. മൊബൈല്‍ഫോണ്‍ പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെ രാജ്കരണ്‍ എന്നയാളെ രണ്ടംഗസംഘം മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കടിയേറ്റ് രക്തംവാർന്നനിലയില്‍ കണ്ടെത്തിയ രാജ്കരണെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളായ ഗോവിന്ദ, വികാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡല്‍ഹി രാജ്പാർക്കില്‍ യുവതി കൊല്ലപ്പെട്ടതായിരുന്നു ഹോളിദിനത്തിലെ അവസാനകൊലപാതകം. തിങ്കളാഴ്ച രാത്രി നടന്ന കൊലപാതകം ചൊവ്വാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്.

ചൊവ്വാഴ്ച രാവിലെ മംഗോള്‍പുരിയിലെ റെയില്‍വേട്രാക്കിന് സമീപത്താണ് സുല്‍ത്താൻപുരി സ്വദേശിയായ 24-കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല.

Back to top button
error: