KeralaNEWS

മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ വാടക ഫ്ലാറ്റിൽ ജീവനൊടുക്കി, ശരീരത്തില്‍ കുത്തിവച്ചത് രാസപദാര്‍ത്ഥമോ അനസ്‌തേഷ്യ മരുന്നോ?

   തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ വാടക വീട്ടില്‍  മരിച്ച നിലയിൽ കണ്ടെത്തി.  സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്.

വൈകുന്നേരം ആറര മണിയോടെ ഉള്ളൂർ പി.ടി ചാക്കോ നഗറിലെ ഫ്ലാറ്റിലെത്തിയ സഹ താമസക്കാരിയാണ് വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. തട്ടി വിളിച്ചിട്ടും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി കതക് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അജ്ഞാത രാസപദാര്‍ത്ഥം കുത്തിവെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം മുമ്പായിരുന്നു കൊല്ലം രാമനാട്ടുകര സ്വദേശിയും മുംബൈയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പ്രദേശുമായി വിവാഹം കഴിഞ്ഞത്. മെഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ശേഷം സീനിയര്‍ റെസിഡന്റ് ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കുടുംബ പ്രശ്ങ്ങളോ മറ്റോ ആണോ ആത്മഹത്യക്ക് പ്രേരണയായതെന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: