KeralaNEWS

അക്കൗണ്ടില്‍ പൂച്ച പെറ്റുകിടക്കുന്നു! തെരഞ്ഞെടുപ്പ് ഫണ്ടിനായി കൂപ്പണ്‍ അടിച്ച് പണപ്പിരിവ് നടത്താന്‍ കെ.പി.സി.സി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളില്‍നിന്നു പണപ്പിരിവ് നടത്താന്‍ കെ.പി.സി.സി. കൂപ്പണ്‍ അടിച്ചു പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. പ്രചാരണത്തിനു പോകുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാന്‍ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

എ.ഐ.സി.സി അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തില്‍നിന്നുള്ള ഫണ്ട് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്വന്തം നിലയ്ക്കു പണം കണ്ടെത്താന്‍ പി.സി.സികള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തില്‍ കൂപ്പണ്‍ അടിച്ച് പണപ്പിരിവ് നടത്താന്‍ തീരുമാനമായിരിക്കുന്നത്. സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

ബി.ജെ.പിയും സി.പി.എമ്മും ഇറക്കുന്നതുപോലെ പണമിറക്കാന്‍ തങ്ങളുടെ കൈയിലില്ലെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിനു പോലും പണമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അതു ബോധ്യമാകും. പി.ആര്‍.ഡിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം വീടുകളിലെത്തിക്കുന്നു. 12 കോടി രൂപ അതിനായി ചെലവിട്ടെന്നും സതീശന്‍ പറഞ്ഞു.

Back to top button
error: