KeralaNEWS

ബോധവത്കരണ പരിപാടികള്‍ വിജയം കണ്ടു: വോട്ടര്‍ പട്ടികയില്‍ മൂന്നു ലക്ഷത്തിലധികം യുവസമ്മതിദായകര്‍ കൂടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നത്. കരട് വോട്ടര്‍ പട്ടികയില്‍ 77,176 യുവ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,88,533 ആയി.

മാര്‍ച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടര്‍മാരാണ് ഉള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടര്‍മാര്‍കൂടിയാണ് ഇവര്‍. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധന ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്.

ഭിന്നലിംഗകാരായ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയില്‍ 268 ആയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേര്‍ പട്ടികയില്‍ ഉണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലങ്ങളില്‍ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍(സ്വീപ്പ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയ മുഖേനയും കോളജുകള്‍, സര്‍വകലാശാലകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രചാരണം നടത്തി. വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫിസറുടേയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടേയും നേതൃത്വത്തില്‍ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്ത പോസ്റ്റുകള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

 

Back to top button
error: