KeralaNEWS

സ്വന്തം പറമ്പില്‍നിന്ന് തേങ്ങയിടുന്നതിന് വയോധികയ്ക്ക് സിപിഎം വിലക്ക്; വസ്തുതാവിരുദ്ധമെന്ന് പാര്‍ട്ടി

കാസര്‍േഗാഡ്: സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് സിപിഎം പ്രവര്‍ത്തകര്‍ വിലക്കേര്‍പ്പെടുത്തി. നീലേശ്വരം പാലായിലെ എംകെ രാധയ്ക്കാണ് വിലക്ക്. ശനിയാഴ്ച തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങ് കയറുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് പരാതി. ഇതോടൊപ്പം സംഘം കത്തി പിടിച്ചെടുക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കാണ് രാധ പരാതി നല്‍കിയത്.

പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശത്ത് പ്രശ്‌നം നിലവിലുണ്ട്. സമീപത്തെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് രാധ തൊഴിലാളികളുമായി എത്തി തേങ്ങയിടാന്‍ ശ്രമിച്ചത്. ഇത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

എന്നാല്‍, വസ്തുതവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പേരോള്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാലിയിലെയും പരിസരപ്രദേശങ്ങളിലെയും പറമ്പുകളില്‍ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമെ നിന്ന് തൊഴിലാളികള്‍ വന്നത് നാട്ടിലെ തൊഴിലാളികള്‍ തടയുകയാണ് ചെയ്തത്. ചോദ്യം ചെയ്ത തൊഴിലാളികളെ അസഭ്യം പറഞ്ഞു. ആ ഘട്ടത്തിലാണ് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമുണ്ടായത്.

പാലായി ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കാന്‍ 2012 മുതല്‍ നാട്ടുകാര്‍ക്കെതിരെ കള്ളക്കേസുകള്‍ നല്‍കി വികസനത്തിന് തടസം നില്‍ക്കുകയാണ് കുടുംബം. കേസുകള്‍ തള്ളിയതോടെയാണ് കുടുംബം വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി മനോഹരന്‍ പറഞ്ഞു.

 

Back to top button
error: