KeralaNEWS

പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്നത് 16,514  ഫയലുകൾ: മാർച്ച് 31നു മുൻപ് തീർപ്പാക്കണം എന്ന് മന്ത്രി ശിവൻകുട്ടിയുടെ അന്ത്യശാസനം

    വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ പോലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ  കെട്ടിക്കിടക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യത്തെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷ വിമർശനം. പലതവണ അദാലത്തുകളും തീവ്രയജ്ഞവും നടത്തിയിട്ടും ഫലമില്ലാത്തത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി മാർച്ച് 31ന് മുൻപ് ഇതിൽ തീർപ്പാക്കണമെന്ന് അന്ത്യശാസനം നൽകി.

കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കുമായാണ് മന്ത്രി  യോഗത്തിനെത്തിയത്.
ഡയറക്ടറേ​റ്റിലെ 38 സെക്ഷനുകളിലായി ആകെ 16,514 ഫയലുകൾ ശേഷിക്കുന്നുണ്ട്. ആറു മാസത്തിനും ഒരു വർഷത്തിനുമിടയിലുള്ള 10,734 ഫയലുകളും ഒരു വർഷത്തിന് മുകളിലുള്ള 3,371 ഫയലുകളും രണ്ട് വർഷത്തിന് മുകളിലുള്ള 1,605 ഫയലുകളും മൂന്ന് വർഷത്തിന് മുകളിലുള്ള 804 ഫയലുകളും പൊതുവിദ്യാഭ്യാസ കാര്യാലയത്തിൽ തീർപ്പാക്കാൻ ഉണ്ട്. ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഡപ്യൂട്ടി ഡയറക്ടർമാർക്കെതിരെ ആയിരുന്നു മുഖ്യമായും വിമർശനം.

ഓഡി​റ്റ് സംബന്ധമായ ഫയലുകളും നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളും പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും തീർപ്പാക്കുന്നതിന് ഡയറക്ടറേ​റ്റിൽ ഒരു അദാലത്ത് സംഘടിപ്പിക്കുകയും ആയതിന്റെ വിവരം റിപ്പോർട്ടാക്കി നൽകുകയും വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനോട് മന്ത്രി നിർദേശിച്ചു.

ഡയറക്ടറേ​റ്റിന്റെ കോമ്പൗണ്ടിൽ പഴയ വാഹനങ്ങൾ തുരുമ്പെടുത്ത് കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ പ്രവർത്തനങ്ങൾക്ക് ഒരു അഡിഷണൽ ഡയറക്ടർക്ക് ചുമതല നൽകണം. ഇതു സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് കൈമാറണം. വിവിധ പരിപാടികൾക്കായി അഡ്വാൻസായി പണം വാങ്ങിയവരുടെ സെ​റ്റിൽമെന്റിന് ഉടൻ നടപടിയെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ  നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Back to top button
error: