IndiaNEWS

ക്ഷേത്രങ്ങളില്‍നിന്ന് നികുതി ഈടാക്കാനുള്ള ബില്ലിന് തിരിച്ചടി; കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു

ബംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ഒരു കോടിയിലേറെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനം നികുതി ഈടാക്കാനുള്ള ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു. ഇതേ ബില്‍ അസംബ്ലിയില്‍ രണ്ടു ദിവസം മുന്‍പ് പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചതോടെ ബില്‍ വലിയ വിവാദമായിരിക്കുകയാണ്.

കര്‍ണാടകയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എന്‍ഡിഎയ്ക്കാണു കൂടുതല്‍ അംഗങ്ങളുള്ളത്. കോണ്‍ഗ്രസിന് 30 എംഎല്‍സിമാരും ബിജെപിക്ക് 35 എംഎല്‍സിമാണും ജെഡിഎസിന് എട്ട് എംഎല്‍സിമാരുമാണുള്ളത്.

ഒരു കോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനവും 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 5 ശതമാനവും നികുതി ഈടാക്കാനുള്ള ബില്ലാണ് കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ചത്. ചെറിയ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ബില്‍ അവതരിപ്പിച്ചതെന്നും ബിജെപി അതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. അതേസമയം എന്തുകൊണ്ടാണ് ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നും മറ്റ് ആരാധനാലയങ്ങളെ ഒഴിവാക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ചോദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Back to top button
error: