CrimeNEWS

രണ്ടു വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിന്റെ പക; പട്ടാപ്പകല്‍ പ്ലസ്ടുക്കാരനെ കോളജ്കുമാരന്‍ വെട്ടിക്കൊന്നു

ചെന്നൈ: കോയമ്പത്തൂരില്‍ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാര്‍ഥിയെ കോളജ് വിദ്യാര്‍ഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശന്‍ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനായി പോകാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്.

Signature-ad

പ്രണവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റ പ്രണവ് പിന്നീട് മരണത്തിനു കീഴടങ്ങി. സിംഗനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇഎസ്‌ഐ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

രണ്ടു വര്‍ഷം മുന്‍പ് പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പേരറശന്റെ സഹോദരിയെ പ്രണവ് ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന പേരറശനെ പ്രണവും സുഹൃത്തുക്കളും മര്‍ദ്ദിച്ചതായി പറയുന്നു. ഇതിന്റെ വാശിക്ക് പ്രണവിന്റെ സുഹൃത്തുക്കളില്‍ ഒരാളെ പേരറശന്‍ മര്‍ദ്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട കേസില്‍ പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.

ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Back to top button
error: