KeralaNEWS

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്ത്; നീക്കം മോദിയുടെ വിരുന്നു വിവാദത്തിനിടെ

കൊല്ലം: അഞ്ചല്‍ പനയഞ്ചേരിയില്‍ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്ത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പ്രേമചന്ദ്രന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ എം.പി പങ്കെടുത്ത് വിവാദമായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.

എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം തീര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായി ഉയര്‍ത്താന്‍ സി.പി.എം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.

എല്‍.ഡി.എഫ് വിട്ട് യുഡിഎഫില്‍ എത്തിയ ആര്‍എസ്പിക്ക് 2014ല്‍ കൊല്ലം ലോക്സഭാ സീറ്റാണ് നല്‍കിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കൊല്ലത്തെ മുന്‍ എംപി കൂടി ആയിരുന്ന എന്‍.കെ പ്രേമചന്ദ്രനെ നിശ്ചയിച്ചെങ്കിലും വിജയം ഉറപ്പില്ലായിരുന്നു. പക്ഷേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പരനാറി പ്രയോഗം കാര്യങ്ങള്‍ ആകെ മാറ്റി. 37000 വോട്ടിന് എം.എ ബേബിയെ പരാജയപ്പെടുത്തി.

2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത് ഇന്നത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശക്തമായ മത്സരം. ബിജെപി ബന്ധം എന്ന് ആരോപണം പ്രേമചന്ദ്രന്‍ ഏറ്റവുമധികം നേരിട്ട തെരഞ്ഞെടുപ്പ്. കുടുംബത്തിലുള്ളവര്‍ക്ക് ആര്‍എസ്എസുകാരുമായി അടുത്ത ബന്ധമുണ്ടെന്നു ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എല്‍.ഡി.എഫ് ശക്തമായി പ്രചരിപ്പിച്ചു. രാഹുല്‍ വയനാട്ടിലേക്ക് എത്തിയ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിനടുത്ത്. മികച്ച എം.പി എന്ന് പേരെടുത്ത പ്രേമചന്ദ്രന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമാന ആരോപണമാണ് നേരിടുന്നത്. എംപിക്ക്, ബിജെപി ബന്ധം എന്ന ആരോപണം സജീവമാക്കി നിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമം.

 

Back to top button
error: