NEWSWorld

സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ഷരീഫ്; പിടിഐ സ്വതന്ത്രര്‍ക്ക് 101 സീറ്റ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷരീഫ്, ഇമ്രാന്‍ ഖാന്റെ പിടിഐ ഒഴികെയുള്ള പാര്‍ട്ടികളെ സഖ്യത്തിനു ക്ഷണിച്ചു. ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനിടെ, സ്വതന്ത്ര അംഗം സര്‍ദാര്‍ ഷംസീര്‍ മസാരി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസവും പിടിഐ പിന്തുണയോടെ ജയിച്ച മറ്റൊരു സ്വതന്ത്രന്‍ ലീഗില്‍ ചേര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫലം ഔദ്യോഗികമായി പുറത്തുവിട്ടു. ഇതനുസരിച്ച് 336 അംഗ ദേശീയ അസംബ്ലിയില്‍ സംവരണ സീറ്റുകളൊഴികെയുള്ള 265 സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ക്ക് 101 സീറ്റ് ലഭിച്ചു. പിഎംഎല്‍എന്‍ 75 സീറ്റുമായി രാഷ്ട്രീയ കക്ഷികളില്‍ ഒന്നാമതെത്തി. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (പിപിപി) 54 സീറ്റുണ്ട്.

Signature-ad

മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാന്‍ (എംക്യുഎംപി) 17, ജംഇയ്യത്തുല്‍ ഉലമാഇല്‍ ഇസ്‌ലാം (ജെയുഐ) 4, പിഎംഎക്യു 3, ഐപിപി2, ബിഎന്‍പി2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റു നില. പ്രവിശ്യാ അസംബ്ലികളില്‍ പിഎംഎല്‍എന്‍ 227 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായി. പിപിപിക്ക് 160 സീറ്റുണ്ട്. എംക്യുഎംപി 45 സീറ്റ്. 24 ദേശീയ അസംബ്ലി സീറ്റുകളില്‍ വിജയികള്‍ക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് തിരസ്‌കരിക്കപ്പെട്ട വോട്ടുകള്‍. ഇവിടെയെല്ലാം സ്ഥാനാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷരീഫിന്റെ നേതൃത്വത്തില്‍ പിഎംഎല്‍എന്‍ സഖ്യ സര്‍ക്കാരിനു സാധ്യത തെളിഞ്ഞിട്ടുണ്ട്. പിപിപി, എംക്യുഎംപി പിന്തുണ ഉറപ്പാക്കിയ ഷരീഫ് കൂടുതല്‍ സ്വതന്ത്രരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി സ്ഥാനം ഷരീഫിനായിരിക്കും. പ്രസിഡന്റ്, സ്പീക്കര്‍ സ്ഥാനം പിപിപിക്കും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എംക്യുഎംപിക്കും ലഭിച്ചേക്കും.

പിഎംഎല്‍എന്‍, പിപിപി പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പിടിഐ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി നേതാവ് ബാരിസ്റ്റര്‍ ഗോഹര്‍ അലി ഖാന്‍ പറഞ്ഞു.

Back to top button
error: