Fiction

ചിലരുടെ വാക്കുകൾ തിന്മയെ തോൽപ്പിക്കും, നന്മയെ തൊട്ടുണർത്തും

വെളിച്ചം

     ഗുരുവിൻ്റെ പ്രഭാഷണം കേൾക്കാന്‍   ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടി. ഗുരുവിന്റെ പഴയ സഹപാഠിയായ ഒരു കള്ളനും അവിടെയെത്തി. അതിമനോഹരമായ പ്രഭാഷണത്തിന് ശേഷം തന്റെ നാട്ടില്‍ ഒരു ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു. അതിനുളള സംഭാവനയും അദ്ദേഹം അഭ്യർത്ഥിച്ചു. ഗുരുവിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കള്ളന്‍ പതിനായിരം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും പണം നല്‍കുന്നത് കണ്ടപ്പോള്‍ രൂപ തിരിച്ചു തന്റെ പോക്കറ്റില്‍ തന്നെ വെച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ഗുരുവിനെ സ്വയം പരിചയപ്പെടുത്തി. ഗുരുവിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. അപ്പോള്‍ ഗുരു ചോദിച്ചു:

Signature-ad

  “നീ എത്ര രൂപ സംഭാവന നല്‍കി…?”
“ഒന്നും നല്‍കിയില്ല…” കള്ളന്‍ പറഞ്ഞു.
“അപ്പോള്‍ എന്റെ പ്രസംഗം കൊണ്ട് എന്ത് പ്രയോജനം?” ഗുരു ചോദിച്ചു.

“പിരിവിനിടയില്‍ കറന്റ് പോയപ്പോള്‍ ബക്കറ്റ് എന്റെ കയ്യിലായിരുന്നു. ആ പണത്തില്‍ നിന്നും കുറച്ചെടുത്താലോ എന്നാണ് ആദ്യം ആലോചിച്ചത്. പിന്നീട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു. അതായിരുന്നു അങ്ങയുടെ പ്രസംഗത്തിന്റെ മഹത്വം. ” കള്ളന്‍ പറഞ്ഞു.

ഗുരു അയാളെ ആലിംഗനം ചെയ്തു.
ഒരു സത്കര്‍മ്മവും പാഴാകില്ല. എല്ലാം അവ പോകേണ്ട ഇടങ്ങളിലൂടെടെ സഞ്ചരിച്ച് എത്തേണ്ടയിടങ്ങളില്‍ കൃത്യമായി എത്തിച്ചേരും.

ആളുകളെ സ്വയം നവീകരണത്തിന്റെ പാതയിലൂടെ നടക്കാന്‍ അനുവദിച്ചാല്‍ അവര്‍ക്കാവശ്യമായ മാറ്റങ്ങള്‍ അവര്‍ സ്വയം വരുത്തും. ഒരു മാറ്റവുമില്ലാതെ നിശ്ചലമായി തുടരുന്ന ആരുമുണ്ടാകില്ല. ചിലരുടെ മാറ്റങ്ങള്‍ അളവുകോലുകളേക്കാള്‍ ചെറുതായിരിക്കും. ചിലരുടേത് അദൃശ്യമായിരിക്കും.

മറ്റാര്‍ക്കും മനസ്സിലാകാത്ത മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരുണ്ട്. തങ്ങള്‍ വരുത്തുന്ന ചെറിയൊരു പുരോഗതിയുടെ പേരില്‍ ഓരോരുത്തരും അംഗീകരിക്കപ്പെടാന്‍ തുടങ്ങിയാല്‍ എല്ലാവരും അവനവന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടും.
നന്മകള്‍ക്ക് ഒരിക്കലും വഴിതെറ്റില്ല.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: