KeralaNEWS

വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു

വയനാട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു പാഞ്ഞെത്തി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണു കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തില്‍ ജോമോന്റെ വീടി്‌റെ മതിലും കാട്ടാന തകര്‍ത്തു. കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്.

Signature-ad

അജിയുടെ മരണത്തിനു പിന്നാലെ വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മാനന്തവാടി ടൗണില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇന്നലെ രാത്രി തോല്‍പ്പെട്ടിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ പരുക്കേറ്റ താല്‍കാലിക വനപാലകന്‍ വെങ്കിട്ടദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Back to top button
error: