CrimeNEWS

‘ആ’ സത്യം പറയാതിരിക്കാന്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദനവും ഭീഷണിയും; യുവാവ് പിടിയിലായതോടെ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ലക്നൗ: യുപിഎസ്സി പരീക്ഷ പാസായെന്ന് കളളം പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ വിജയ് സിംഗാണ് (22) അറസ്റ്റിലായത്. യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സത്യത്തിന്റെ ചുരുളഴിഞ്ഞത്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യുവാവ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. യുപിഎസ്സി പരീക്ഷ പാസായെന്നും ഈ വര്‍ഷം ജോലിക്കായുളള ബാക്കി നടപടികള്‍ നടക്കുമെന്നും വിജയ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ജോലിയെക്കുറിച്ച് യുവതി ഇയാളോട് ചോദിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് വിജയ് മുന്‍പ് ഭാര്യയ്ക്ക് കാണിച്ചുകൊടുത്ത ജോലി സംബന്ധമായ രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയത്. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് വിജയ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പ്രതി ഭാര്യയെ മാനസികമായും ശാരീരകമായും ഉപദ്രവിച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ തയ്യാറക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: