Breaking NewsLead NewsNEWSWorld

ഹോർമുസ് തുറക്കാൻ ട്രംപ് അന്താരാഷ്ട്ര സഹായം തേടിയിറങ്ങുന്നു, ആദ്യം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കൂ, എന്നിട്ട് സഖ്യമുണ്ടാക്കാം… മുഖംതിരിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ!! എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

വാഷിങ്ടൺ: ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, എത്ര ശ്രമിച്ചിട്ടും അമ്മാത്തേക്ക് എത്തുന്നുമില്ലെന്ന അവസ്ഥയിൽ അമേരിക്കയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യുഎസ് അന്താരാഷ്ട്രസഹായം തേടുന്നതായി റിപ്പോർട്ട്. കടലിടുക്ക് തുറക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ ഭാഗമാകാൻ യുഎസ് വിദേശകാര്യവകുപ്പ് മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് പുതു നീക്കം.

അതേസമയം ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന പേരിലാകും യുഎസ് രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. വിവരങ്ങളുടെ കൈമാറ്റം, നയതന്ത്രമാർഗത്തിലെ ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കാൻ സഹായം എന്നിവയാകും ഈ സഖ്യം ചെയ്യുകയെന്നാണ് യുഎസ് വിദേശകാര്യവകുപ്പ് നൽകുന്ന വിവരം.

Signature-ad

ഈ സഖ്യത്തിൽ അംഗമാകുന്നതിനെക്കുറിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെ ഏതാനും രാജ്യങ്ങൾ ചർച്ചനടത്തിയിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചശേഷം മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കൂവെന്ന് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ഇറാനിൽ സാധ്യമായ പുതിയ സൈനികനടപടികളെക്കുറിച്ച് യു.എസ്. സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വിശദീകരിക്കുമെന്ന് യു.എസ്. മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. സമാധാനചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദത്തിലാക്കുകയാണ് യുഎസിന്റെ ലക്ഷ്യം. ഈ വാർത്തവന്നതോടെ വ്യാഴാഴ്ച ബ്രെൻഡ് അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 125 ഡോളർവരെയെത്തി. 2022 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

അതേസമയം യുദ്ധം ഔപചാരികമായി അവസാനിക്കുകയും കപ്പൽഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ച മാറ്റിവെച്ചാൽ കരാറിലെത്താമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച അവസാനനിർദേശം. ഇതേക്കുറിച്ച് യുഎസ് നിരീക്ഷണങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും ഇനി പ്രതികരിക്കേണ്ടത് ഇറാനാണെന്നും മധ്യസ്ഥരായ പാക്കിസ്ഥാൻ വ്യക്തമാക്കി.

ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാനെ ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പരാജയപ്പെടുമെന്നും യുഎസ് നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യാഴാഴ്ച പറഞ്ഞു. ഏപ്രിൽ 13-നാരംഭിച്ച ഉപരോധം മാസങ്ങളോളം നീളാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണം. അതേസമയം രണ്ടുമാസമായി തുടരുന്ന സംഘർഷം ഇറാന്റെയും യുഎസിന്റെയും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 2500 കോടി ഡോളറാണ് (2.4 ലക്ഷംകോടി രൂപ) യുദ്ധത്തിനായി യുഎസ്. ഇതുവരെ ചെലവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: