KeralaNEWS

കേരളത്തിന്റെ ഡല്‍ഹി സമരം തട്ടിപ്പെന്ന് ചെന്നിത്തല; വി. മുരളീധരന്‍ രാത്രിയില്‍ പിണറായിയുമായി ചര്‍ച്ച നടത്തുന്നുവെന്ന് സതീശന്‍

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ ധനപ്രതിസന്ധിക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. പല കാര്യങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്ര അവഗണന. സംസ്ഥാന സര്‍ക്കാരാണ് പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണമെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് കേന്ദ്ര വിരുദ്ധ സമരമാണ്. അതുകൊണ്ടാണ് ആ സമരത്തെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം പ്രതിപക്ഷം നിരീക്ഷിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാന്‍ എട്ടുമാസം എന്തിനാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. എല്ലാം അഡ്ജസ്റ്റ്മെന്റാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

വി. മുരളീധരന്‍ ഇടനിലക്കാരനാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് അദ്ദേഹം രാത്രിയില്‍ പിണറായിയുമായി ചര്‍ച്ച നടത്തുന്നതായും ആരോപിച്ചു. ഇതിനു പകരമായി കെ. സുരേന്ദ്രന്റെ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴര വര്‍ഷം കേന്ദ്രത്തിനെതിരെ മിണ്ടിയില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മുട്ട് വിറക്കുന്നു. ധനപ്രതിസന്ധിക്ക് കാരണം അഴിമതിയാണ്.കണ്ടിട്ട് സമരമാണോ എന്ന് പോലും സംശയമാണ്. ചെന്നിത്തല പറഞ്ഞു.

‘കര്‍ണാടകത്തിന്റെ സമരം വ്യത്യസ്ത സമരം. രണ്ട് സമരവും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ യു.ഡി.എഫ് ആണ് മുന്‍പന്തിയില്‍’… രമേശ് ചെന്നിത്തല പറഞ്ഞു.’മുഖ്യമന്ത്രിയാണ് എം പിമാരെ അവഗണിക്കുന്നത്.എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചില്ല. ധനകാര്യ മന്ത്രി ആദ്യം അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കട്ടെ’.. അദ്ദേഹം പറഞ്ഞു.

 

 

 

 

Back to top button
error: