KeralaNEWS

എസ്.ഐയ്‌ക്കെതിരായ എം.എല്‍.എയുടെ പരാതി; ഒരു മാസമായിട്ടും നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

കണ്ണൂര്‍: എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന എം.എല്‍.എ എം.വിജിന്റെ പരാതിയില്‍ ഒരു മാസമായിട്ടും നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐക്കെതിരെ നല്‍കിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് നടപടിയെടുക്കാന്‍ മടിക്കുന്നത്. എസ്.ഐക്ക് വീഴ്ച സംഭവിച്ചതായി കണ്ണൂര്‍ എ.സി.പി നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നും നടപടിയെടുക്കണ്ടത് ആഭ്യന്തര വകുപ്പെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍ കലക്ടട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എം.എല്‍.എക്ക് പൊലീസില്‍ നിന്ന് അധിക്ഷേപം നേരിടണ്ടി വന്നത്. പിന്നാലെ ടൗണ്‍ എസ്.ഐ പി.പി ഷമീലിനെതിരെ എം.വിജിന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയത് കണ്ണൂര്‍ എ.സി: പി.ടി.കെ രത്‌ന കുമാറാണ്. എസ്.ഐ അനാവശ്യമായി പ്രകോപനമുണ്ടാക്കിയെന്നും പ്രോട്ടോക്കാള്‍ ലംഘനമുണ്ടായെന്നും എ.സി.പി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എം.എല്‍.എയെ തിരിച്ചറിഞ്ഞില്ലന്ന എസ്.ഐയുടെ വിശദീകരണം തൃപ്തികരമല്ലന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Signature-ad

എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതൃത്വവും രംഗത്ത് എത്തി. മാര്‍ച്ചില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ കേസെടുത്ത നടപടി തിരുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാസം ഒന്ന് കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് അനങ്ങിയില്ല. എ.സി.പി നല്‍കിയെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.ഐക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കിയില്ല.

എസ്.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും എന്നാല്‍, നടപടിയെടുക്കണ്ടത് ആഭ്യന്തര വകുപ്പാണെന്നുമായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ആഭ്യന്തര വകുപ്പില്‍ നിന്നും നീതി കിട്ടുന്നില്ലന്ന് കണ്ണൂരിലെ സി.പി.എം അണികള്‍ പരാതി പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി. അതിനിടെ ഭരണ കക്ഷി എം.എല്‍.എ നല്‍കിയ പരാതി പോലും ആഭ്യന്തര വകുപ്പ് അവഗണിക്കുന്നതില്‍ നേതൃത്വത്തിനും കടുത്ത അമര്‍ഷമുണ്ട്.

 

Back to top button
error: