IndiaNEWS

ഡല്‍ഹിയില്‍ മസ്ജിദ് ഇടിച്ചുനിരത്തി;നാമാവശേഷമായത് 800 വർഷം പഴക്കമുള്ള പള്ളി 

ന്യൂഡൽഹി: കുത്തബ് മിനാറിന് സമീപം ഡല്‍ഹി മഹ്റോളിയിൽ  മുഗള്‍ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുൻപ് നിർമിച്ച  പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ഇടിച്ചുനിരത്തി.

ഡല്‍ഹി വഖഫ് ബോർഡ് നിയമിച്ച ഇമാമിന് കീഴില്‍ മതപഠനം നടക്കുന്ന 800 വർഷം പഴക്കമുള്ള പള്ളി പൂർണമായും തുടച്ചുനീക്കീയ ഡല്‍ഹി വികസന അതോറിറ്റി (ഡി.ഡി.എ) അതോടു ചേർന്നുള്ള ഖബർസ്ഥാനും അപ്പുറത്തുള്ള ഈദ്ഗാഹും ഇടിച്ചുനിരത്തി. ചൊവ്വാഴ്ച സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്ബ് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ഡല്‍ഹി വികസന അതോറിറ്റി അധികൃതർ പള്ളി പൊളിച്ചു നീക്കിയത്.

പള്ളിയില്‍ താമസിച്ചു പഠിക്കുന്ന 22 വിദ്യാർഥികളുടെ വസ്ത്രങ്ങളും കമ്ബിളിപ്പുതപ്പുകളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികള്‍ ഒന്നു പോലും എടുക്കാൻ അനുവദിക്കാതെ തകർത്ത അവശിഷ്ടങ്ങള്‍ക്കൊപ്പം ജെ.സി.ബി ഉപയോഗിച്ച്‌ കോരിമാറ്റി. പളളിയുടെ ഒരു അവശിഷ്ടവും അവശേഷിക്കാത്ത തരത്തില്‍ എല്ലാം ജെ.സി.ബി ഉപയോഗിച്ച്‌ ലോറിയില്‍ കയറ്റി കൊണ്ടുപോയി.

പള്ളി നിന്ന സ്ഥലത്ത് മണ്ണിട്ട് നിരത്തുക കൂടി ചെയ്തതോടെ എട്ട് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും ഒരു അടയാളവുമില്ലാത്ത വിധം നാമാവശേഷമായി.

ഇമാം അടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകള്‍ പിടിച്ചെടുത്ത് ബലം പ്രയോഗിച്ച്‌ നീക്കം ചെയ് ശേഷമാണ് പൊളിക്കാൻ തുടങ്ങിയത്. സ്ഥലം ഡല്‍ഹി വികസന അതോറിറ്റിയുടേതാണെന്നും അത് കാലിയാക്കണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തലെന്ന് 12 വർഷമായി ഇമാമായി സേവനമനുഷ്ഠിക്കുന്ന സാകിർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയിലെ മലയാളി മുസ്‍ലിംകളുടെ കൂടി ആശ്രയമായിരുന്ന പള്ളിയില്‍ വർഷം തോറും മലയാളികള്‍ സമൂഹ നോമ്ബുതുറയും നടത്താറുണ്ടായിരുന്നു.

Back to top button
error: