Social MediaTRENDING

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം;നേർച്ച മദ്യം 

തൂണിലും തുരുമ്പിലും, കല്ലിലും മരത്തിലും വരെ ദേവാംശം കാണുന്ന നാടാണ് നമ്മുടേത്.സിനിമ താരങ്ങൾക്ക് വരെ ക്ഷേത്രം പണിയുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ഇവിടെയിതാ ബുള്ളറ്റാണ് പ്രതിഷ്ഠ.
രാജസ്ഥാനിലെ  ജോധ്പൂരിനടുത്തുള് പാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ആരാധനാലയമാണ് ശ്രീ ഓം ബന്ന, ബുള്ളറ്റ് ബാബ ക്ഷേത്രം.ജോധ്പൂർ ഹൈവേയിലെ ചോടില ഗ്രാമത്തിനടുത്താണ് ഈ സ്ഥലം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടത്തെ പ്രതിഷ്ഠ. ആർ‌എൻ‌ജെ 7773 ആണ് ഇതിന്റെ നമ്പർ.

1991 ഡിസംബർ 2-ന് രാത്രിയിൽ  ബന്ന സിംഗ് റാത്തോഡ് എന്നറിയപ്പെട്ടിരുന്ന യുവാവ് പാലിയിലെ സാന്ദരാവോയ്ക്കടുത്തുള്ള ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോടിലയിലേക്ക്  തന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്നു.ഇടയ്ക്ക് വച്ച് ബുള്ളറ്റിന്റെ  നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിച്ച്  അദ്ദേഹം തൽക്ഷണം മരിച്ചു.മോട്ടോർ സൈക്കിൾ അടുത്തുള്ള കുഴിയിലാണ്  വീണത്.പിറ്റേദിവസം  രാവിലെ  പോലീസ് ബുള്ളറ്റെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ അന്ന് രാത്രിയിൽ ബുള്ളറ്റ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. പിറ്റേന്ന് അപകടം നടന്ന സ്ഥലത്ത് നിന്ന് പോലീസ് ബുള്ളറ്റ് കണ്ടെത്തി. പോലീസ് വീണ്ടും ബുള്ളറ്റെടുത്ത്  സ്റ്റേഷനിൽ കൊണ്ടുവന്നു.ഇത്തവണ ഇന്ധന ടാങ്ക് ശൂന്യമാക്കി ചങ്ങല ഉപയോഗിച്ച് പൂട്ടി തന്നെ വച്ചു. എന്നാൽ  രാത്രി അത്  വീണ്ടും അപ്രത്യക്ഷമാവുകയും പിറ്റേന്ന് അപകട സ്ഥലത്ത് തന്നെ കണ്ടെത്തുകയും ചെയ്തു.

 

Signature-ad

ഇത് അവിടത്തെ ആളുകൾ ഒരു അത്ഭുതമായി വിശ്വസിച്ചു.അവർ ആ “ബുള്ളറ്റിനെ” ആരാധിക്കാൻ തുടങ്ങി. അത്ഭുത ശക്തികളുള്ള ബുള്ളറ്റിനെ കുറിച്ചുള്ള വാർത്ത ഇതിനകം തന്നെ സമീപ ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരുന്നു. പിന്നീട് അവർ ബുള്ളറ്റിന്റെ ആരാധനയ്ക്കായി ഒരു ക്ഷേത്രം പണിതു. “ബുള്ളറ്റ് ബാബയുടെ ക്ഷേത്രം” എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.ഈ ബുള്ളറ്റിന്റെ അരികിലെത്തി പ്രാർത്ഥിച്ചാൽ അപകടം ഉണ്ടാകില്ല എന്നാണ്  വിശ്വാസം.അതിനാൽ തന്നെ കേരളത്തിൽ നിന്നുൾപ്പെടെ ചരക്കെടുക്കാൻ ആ റൂട്ടിൽ പോകുന്ന സർവമാന ലോറിക്കാരും അവിടെ നിർത്തി പ്രാർത്ഥിച്ചിട്ട് മാത്രമേ യാത്ര തുടരുകയുള്ളൂ.

 

മദ്യപിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് റാത്തോഡ് അപകടത്തിൽ പെടുന്നത്.അതിനാൽ തന്നെ ഇവിടുത്തെ പ്രധാന നേർച്ച മദ്യമാണ്.നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെയെത്തി ബുള്ളറ്റിനോടും ഉടമ ഓം സിംഗ് റാത്തോഡിനോടും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നത്. പ്രാർത്ഥിക്കാനായി നിർത്തുന്നവർ ഇവിടെ തല കുമ്പിടുന്നു. കൂടാതെ രക്ഷയും അനുഗ്രഹവും ലഭിക്കുവാനായി വഴിപാടുകൾ ചെയ്യുന്നു.

 

മിക്ക ഡ്രൈവർമാരും ഇവിടെ  മദ്യക്കുപ്പി വച്ചിട്ടാണ് പിന്നീടുള്ള യാത്ര. ഇവിടെ നിറുത്തി പ്രാർത്ഥിക്കാൻ നിൽക്കാതെ ഇതുവഴി കടന്നു പോയ നിരവധി പേർ അപകടത്തിൽ പെട്ടതായി ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നു. ഭക്തർ മോട്ടോർസൈക്കിളിൽ ‘തിലകം’ തൊടീക്കുകയും ചുവന്ന നൂൽ കെട്ടുകയും ചുറ്റുമിരുന്ന് പാട്ടുകൾ പാടുകയുമൊക്കെ ചെയ്യാറുണ്ട്.

 

നിരവധി പ്രദേശവാസികൾ ചന്ദനത്തിരികൾ, പൂക്കൾ, തേങ്ങ, ചുവന്ന നൂൽ, മധുരപലഹാരങ്ങൾ എന്നിവ പ്രാർത്ഥനയോടെ ഇവിടെ അർപ്പിക്കാറുമുണ്ട്.ക്ഷേത്രത്തിൽ 24 മണിക്കൂറും തീകെടാതെ സൂക്ഷിക്കുന്നു.അപകടത്തിൽപ്പെട്ട ബുള്ളറ്റ് സൂക്ഷിച്ച പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ഇവിടുത്തെ ആദ്യത്തെ പൂജാരി.

Back to top button
error: