KeralaNEWS

സ്‌കൂൾ അസംബ്ലിയില്‍ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാനധ്യാപികക്ക് ജാമ്യം, അച്ചടക്കം പാലിക്കാനാണ് ചെയ്തതെന്ന് കോടതി നിരീക്ഷണം

      കാഞ്ഞങ്ങാടിനടുത്ത് കോട്ടമല മാര്‍ ഗ്രിഗോറിയോസ് യു പി സ്‌കൂളിലെ അസംബ്ലിയില്‍ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാനധ്യാപികയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ‘കുറ്റം ചെയ്യണമെന്ന ഉദ്ദേശം അധ്യാപികയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അച്ചടക്കം പാലിക്കാനാണ് മുടി മുറിച്ചതെന്നും’ കോടതി ജാമ്യാപേക്ഷയില്‍ നിരീക്ഷിച്ചു.

മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു പി സ്‌കൂളില്‍ ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ 27ന് ഹാജരാകാന്‍ അധ്യാപികയോട് കോടതി നിര്‍ദ്ദേശിച്ചു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യം നല്‍കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഇതിന് പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമം ബാധകമല്ലെന്നും ജുവനൈല്‍ നിയമം ബാധകമാകുന്ന കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

മുടി മുറി സംഭവം വിവാദമാകുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെ ചിറ്റാരിക്കല്‍ പൊലീസാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപിക കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Back to top button
error: