IndiaNEWS

ദേശീയപാത വികസനത്തിൽ കേരളം നമ്പര്‍ വൺ, സംസ്ഥാനം ചെലവഴിച്ചത് 5,580 കോടി; ഗുജറാത്തും മധ്യപ്രദേശും തുക ചെലവഴിച്ചിട്ടില്ല: കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

      ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ 1. കേരളം ദേശീയപാത വികസനത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം. അഞ്ച് വര്‍ഷത്തിനിടെ ഭൂമി ഏറ്റെടുക്കാനായി 5,580 കോടി രൂപയാണ് സംസ്ഥാനം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണന നേരിടുമ്പോഴും വികസനത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുകയാണ് കേരളം.

കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ ചെലവഴിച്ചതിനേക്കാള്‍ ഇരട്ടിയോളം തുകയാണ് കേരളം ചെലവിട്ടത്. കേരളത്തിന് പിന്നില്‍ ഹരിയാനയാണ്. 3,114 കോടിയാണ് ഹരിയാന ചെലവഴിച്ചത്.

ഉത്തര്‍പ്രദേശ് (2301 കോടി), ബീഹാര്‍ (733 ), ദില്ലി (654), കര്‍ണാടക (276), തമിഴ്നാട് (235) തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഭൂമിയേറ്റെടുക്കുന്നതിന് കേരളം 5,580 കോടി ചെലവാക്കിയപ്പോള്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തുക ചെലവഴിച്ചിട്ടില്ല.

അതേസമയം, ദേശീയപാത വികസനത്തിനു ഭൂമിയേറ്റെടുക്കാന്‍ 5 വര്‍ഷത്തിനിടയില്‍ ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) കൂടുതല്‍ തുക ചെലവഴിച്ചത് മഹാരാഷ്ട്രയിലാണ്- 27,568 കോടി രൂപ. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് (23,134 കോടി) ആണ്. 22,119 കോടി രൂപയാണു കേരളത്തില്‍ ചെലവാക്കിയത്.

മിക്ക സംസ്ഥാനങ്ങളിലും റോഡ് വികസനം എന്‍എച്ച്എഐ നേരിട്ട് നടത്തുമ്പോഴാണ് എന്‍എച്ച് 66 വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 25 ശതമാനം ചെലവ് കേരളം വഹിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ചിരുന്നു.

രാജ്യത്ത് ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കേരളമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. അഞ്ച് വര്‍ഷത്തിനിടെ 5,580 കോടി രൂപ സംസ്ഥാനം ചെലവഴിച്ചതായാണ് കണക്കുകള്‍. ഗുജറാത്തും മധ്യപ്രദേശും ദേശീയപാത വികസനത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

Back to top button
error: