KeralaNEWS

അടീം കൊണ്ടു, പുളിം കുടിച്ചു , കരോം അടച്ചു: പ്രതിപക്ഷ നേതാവിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ‘ഇത് പബ്ലിക്ക് ഇന്റട്രസ്റ്റല്ല, പബ്ലിസിറ്റി ഇന്റട്രസ്റ്റ്

    കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ നിരീക്ഷണം അനുചിതമായിപ്പോയി എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ ഇരിക്കുന്നയാള്‍ ഭാവിയിലെങ്കിലും ഇത്തരത്തില്‍ പരാമര്‍ശം നടത്താതിരിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്ക് പിന്നില്‍ പബ്ലിക്ക് ഇന്റട്രസ്റ്റല്ല, പബ്ലിസിറ്റി ഇന്റട്രസ്റ്റാണെന്ന് കോടതി വിമര്‍ശിച്ചു. ഇതില്‍ പൊതുതാത്പര്യം എന്താണെന്ന് കോടതി ചോദിച്ചു

കെ ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കേണ്ടത് ലോകായുക്തയിലാണ്. എന്നാല്‍ ലോകായുക്തയില്‍ സമീപിച്ചതുകൊണ്ട് കാര്യമില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം.

ഈ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യത്തോട് കോടതിയും യോജിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അനുചിതമായിപ്പോയെന്നും കോടതി അഭിപ്രായപ്പെട്ടു.

എഐ കാമറ ഇടപാടിനെതിരെ നല്‍കിയ ഹര്‍ജി കെ ഫോണ്‍ ഹര്‍ജിക്കൊപ്പം പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യവും ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമാണ് എഐ കാമറ ഇടപാടിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്.

2019ലെ നടപടികള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനെന്നാനായിരുന്നു കോടതിയുടെ ചോദ്യം. കെ ഫോണ്‍ പദ്ധതിയുടെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തി തുടങ്ങിയല്ലോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. സി ആന്റ് എ ജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവുകള്‍ നല്‍കാമെന്ന ഹര്‍ജിക്കാരന്റെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം കോടതിയെ സമീപിച്ചാല്‍ പോരായിരുന്നോ എന്നും കോടതി ആരാഞ്ഞു. ഉത്തരവാദിത്വമുള്ള പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഹരജിക്കാരന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കോടതി പറഞ്ഞു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല, തല്‍ക്കാലം നോട്ടീസ് അയക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഹര്‍ജിയില്‍ നിലപാട് അറിയിക്കാം.

Back to top button
error: