KeralaNEWS

സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം! ജീവനൊടുക്കിയ കര്‍ഷകന്റെ ജപ്തി ഒഴിവാക്കാന്‍ സഹായിച്ച് മുംബൈ മലയാളി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍നിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു നടപടി. കുടിശിക അടയ്ക്കാനുള്ള തുക പ്രസാദിന്റെ കുടുംബത്തിനു മുംബൈ മലയാളി കൈമാറി.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് സഹായിച്ചയാള്‍ അറിയിച്ചു. എന്നാല്‍ പിന്നീട് എസ്സിഎസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു.

Signature-ad

ജപ്തി ഒഴിവാക്കുന്നതിനായി 17,600 രൂപയാണ് നല്‍കിയത്. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും സഹായിച്ച വ്യക്തി പറഞ്ഞു. സഹായിച്ചയാള്‍ക്കു നന്ദിയുണ്ടെന്നു പ്രസാദിന്റെ ഭാര്യ ഓമന പ്രതികരിച്ചു. രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു.

”ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ആരും ഇതുവരെ ഒരുസഹായവും നല്‍കിയില്ല. മന്ത്രി പി. പ്രസാദ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നു പറഞ്ഞു. സ്വയം മുന്‍കൈയെടുത്തും ഒരു സഹായവും നല്‍കിയില്ല. കലക്ടറേറ്റില്‍നിന്നു യാതൊരു സഹായവും ലഭിച്ചില്ല. അഞ്ച് ലക്ഷത്തോളം രൂപയുടെ കടമുണ്ട്” ഓമന പറഞ്ഞു. കുടുംബത്തിനെതിരെ പാര്‍ട്ടിക്കാര്‍ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഓമന കൂട്ടിച്ചേര്‍ത്തു.

രണ്ടുവര്‍ഷം മുന്‍പ് പ്രസാദിന്റെ ഭാര്യ ഓമന എസ്സിഎസ്ടി വികസന കോര്‍പ്പഷേനില്‍നിന്ന് 60,000 രൂപയുടെ വായ്പ എടുത്തിരുന്നു. ഈ വായ്പ കുടിശ്ശികയായതിനെ തുടര്‍ന്നാണ് വീടും പുരയിടവും ജപ്തി ചെയ്യുന്നതിനുള്ള നോട്ടിസുമായി ഇന്നലെ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്ത് അതില്‍ വളമിടുന്നതിനായി 50,000 രൂപ വായ്പയെടുക്കാന്‍ പ്രസാദ് പല ബാങ്കുകള്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ വായ്പ ലഭിച്ചില്ല. തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഔദ്യോഗിക തലത്തില്‍നിന്ന് നിരവധിപ്പേരെത്തി സഹായം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി.

Back to top button
error: