IndiaNEWS

എക്സ്പോസാറ്റ് വിക്ഷേപണം വിജയം; ലക്ഷ്യം തമോഗര്‍ത്ത പഠനം

ശ്രീഹരിക്കോട്ട(ആന്ധ്രപ്രേദശ്): പുതുവത്സരദിനത്തില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എല്‍.വി) ന്റെ അറുപതാമത് വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു.

ശീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.10 നാണ്, ‘എക്‌സ്‌പോസാറ്റ്’ അഥവാ ‘എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റി’നെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. സി 58 റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

Signature-ad

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍), ന്യൂട്രോണ്‍ താരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷന്‍) കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി. 58 സുരക്ഷിതമായി എത്തിച്ചു.

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ
സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.

1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളിലൂടെ പി.എസ്.എല്‍.വി. 345 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

 

Back to top button
error: