CrimeNEWS

മൈലപ്രയില്‍ വ്യാപാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്; പിന്നില്‍ വ്യക്തമായ ആസൂത്രണം, 9 പവന്റെ മാല നഷ്ടപ്പെട്ടു

പത്തനംതിട്ട: മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പൊലീസ്. മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കൈലിയും ഷര്‍ട്ടും കണ്ടെത്തി. കഴുത്തിലുണ്ടായിരുന്ന ഒന്‍പത് പവന്റെ മാലയും പണവും നഷ്ടപ്പെട്ടു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം.

പോസ്റ്റ് ഓഫീസിനുസമീപം പുതുവേലില്‍ സ്റ്റോഴ്‌സ് എന്ന കട നടത്തിയിരുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുപിന്നില്‍ വലിയ ആസൂത്രണം ഉണ്ടെന്നാണു പ്രാഥമിക നിഗമനം. വായില്‍ തുണിതിരുകി കൈകാലുകള്‍ കെട്ടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്ക്കുശേഷം, വെയിലേല്‍ക്കാതിരിക്കാന്‍ കടയുടെ മുന്‍ഭാഗം പച്ച കര്‍ട്ടന്‍ ഉപയോഗിച്ചു മറച്ചശേഷം ജോര്‍ജ് കടയില്‍ കിടന്നുറങ്ങാറുണ്ട്. വൈകിട്ട് കൊച്ചുമകന്‍ വന്നു നോക്കിയപ്പോളാണ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനും മറ്റുമായി ഇയാള്‍ കുറച്ചധികം പണം സൂക്ഷിക്കാറുണ്ടായിരുന്നു. എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനായില്ല. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടിച്ചു. ജോര്‍ജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: