IndiaNEWS

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു; ഇന്‍ഡ്യ സഖ്യത്തിലും ഭിന്നത

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കരുത് എന്നാണ് യുപി പിസിസി യുടെ ആവശ്യം. ഇന്‍ഡ്യാ മുന്നണിയിലും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമായി.

ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപണിഞ്ഞ ശേഷം നടന്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് വ്യക്തമാക്കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് കത്തെഴുതിയിരുന്നു. ഭരണവും മതവും കൂട്ടികുഴക്കരുത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ എതിര്‍പ്പ്. രാമക്ഷേത്ര നിര്‍മാണവും ഉദ്ഘാടനവും ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയ സ്ഥിതിക്ക് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, പോയില്ലെങ്കില്‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പോലും പ്രകടിപ്പിക്കുന്നുണ്ട്. അയോധ്യയിലേക്ക് പോകില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.

ഇന്‍ഡ്യാ മുന്നണിയിലും ഭിന്നത വ്യക്തമാണ്. ക്ഷണിക്കാത്തതിലാണ് സമാജ് വാദി പാര്‍ട്ടി എംപി ഡിമ്പിള്‍ യാദവിന്റെയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറന്റെയും പരിഭവം.ക്ഷണം ലഭിച്ചാല്‍ പോകും. ഉദ്ഘാടന ചടങ്ങിന് ശേഷം പോകും എന്ന നിലപാടിലാണ് ഉദ്ദവ് താക്കറേയുടെ ശിവസേന. മതനിരപേക്ഷത എന്ന ആശയം ഉയര്‍ത്തി പിടിച്ചാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലേക്ക് ലാലുപ്രസാദ് യാദവ്,മമത ബാനര്‍ജി,നിതീഷ് കുമാര്‍ എന്നീ നേതാക്കള്‍ എത്തിയിരിക്കുന്നത്.

 

Back to top button
error: