IndiaNEWS

ഗ്യാന്‍വാപി പള്ളി പരിസരത്ത് ക്ഷേത്ര നിര്‍മാണം; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി

ലഖ്‌നൗ: കാശിയിലെ ഗ്യാന്‍വാപി കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂല ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ആരാധനാലയ നിയമം തടസ്സമല്ല. ആറുമാസത്തിനുള്ളില്‍ കീഴ്‌ക്കോടതി ഹര്‍ജി തീര്‍പ്പാക്കണം. വീണ്ടും സര്‍േവ ആവശ്യമെങ്കില്‍ ആര്‍ക്കിയോളജി സര്‍വേ വിഭാഗത്തിന് അനുമതി നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് മനേജ്‌മെന്റ് കമ്മിറ്റിയായ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി (എഐഎംസി) ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജി സര്‍വെ വിഭാഗം നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ ചെയ്ത റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

Signature-ad

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) നൂറോളം ദിവസമെടുത്താണ് പള്ളിയുടെ സര്‍വേ പൂര്‍ത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകള്‍ സര്‍വെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാല്‍ സര്‍വേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: