KeralaNEWS

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല; അവര്‍ ഭാവിയിലെ വാഗ്ദാനങ്ങളാണെന്ന് മുഖ്യമന്ത്രി

കൊല്ലം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐക്കാര്‍ ഭാവിയുടെ വാഗ്ദാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല. ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണെന്നാണ് മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

”ഗവര്‍ണര്‍ കണ്ടതുപോലെ അവര്‍ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല. പ്രതിഷേധം നടത്തിയത് നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണ്. അവരുടെ മേഖലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ചെയ്തപ്പോള്‍ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്” – മുഖ്യമന്ത്രി വ്യക്തമാക്കി.

Signature-ad

അതേസമയം, പുതുവത്സര ദിനത്തില്‍ സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കെ സ്മാര്‍ട്ട് പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ആണ് ജനുവരി ഒന്ന് മുതല്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുക.

രാജ്യത്താദ്യമായിട്ടാണ് തദ്ദേശസ്വയം സ്ഥാപനങ്ങളുടെ പൊതുസേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സംവിധാന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കപ്പെടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Back to top button
error: