CrimeNEWS

സ്വന്തം വീട്ടില്‍ മോഷണശ്രമത്തിനിടെ കൊലപാതകം; ഷോജി കൊലക്കേസില്‍ 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ഷാജി കുടുങ്ങി

എറണാകുളം: കോതമംഗലം മാതിരപ്പിള്ളിയില്‍ പട്ടാപ്പകല്‍ വീടിനുള്ളില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്നതു ഭര്‍ത്താവെന്നു ക്രൈംബ്രാഞ്ച്. വിളയാല്‍ കണ്ണാടിപ്പാറ ഷോജി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ഷാജിമോനെ (55) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നു 11 വര്‍ഷങ്ങള്‍ക്കുശേഷമാണു പ്രതി പിടിയിലാകുന്നത്. ഓട്ടോഡ്രൈവറായ യുവാവിനെ ടൈല്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഷാജിമോനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുന്നതിനിടെയാണു ഷോജി കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. മരണമുറപ്പിക്കാന്‍ ടൈല്‍ കട്ടര്‍ കൊണ്ട് കഴുത്ത് മുറിച്ചു.

2012 ഓഗസ്റ്റ് 8നു രാവിലെയാണു ഷോജി കൊല്ലപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന 5 പവന്റെ ആഭരണങ്ങള്‍ കാണാതായി. എന്നാല്‍, അലമാരയിലുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. വീടിന്റെ മുകള്‍നിലയില്‍ നിര്‍മാണ ജോലി ചെയ്തിരുന്ന 2 പണിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇരുനില വീട്ടിലെ ഉപയോഗിക്കാത്ത മുറിയില്‍ കഴുത്തിന് ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന നിലയില്‍ പായില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Signature-ad

ഇന്നലെ പുലര്‍ച്ചെ വിളയാലിലെ വീട്ടില്‍നിന്നാണു ഷാജിമോനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു കോതമംഗലം ടിബിയില്‍ എത്തിച്ചു ചോദ്യംചെയ്തു. ഉച്ചയോടെ ഷാജിമോനെയും കൂട്ടി ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി തെളിവെടുത്തു. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷോജി കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പു ഷാജിമോന്‍ വീട്ടില്‍ എത്തിയിരുന്നെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതായാണു സൂചന.

കാമുകിക്ക് നല്‍കാനാണ് സംഭവ ദിവസം സ്വര്‍ണാഭരണം എടുക്കാന്‍ ഷാജി വീട്ടില്‍ എത്തിയത്. അലമാരയില്‍നിന്ന് സ്വര്‍ണം എടുക്കുന്നത് ഷോജി കണ്ടത് തര്‍ക്കത്തിന് ഇടയാക്കി. ആഭരണങ്ങള്‍ ഷാജിക്ക് നല്‍കാന്‍ ഷോജി തയ്യാറായില്ല. ഇതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവശേഷം സമര്‍ഥമായി ഷാജി വീട്ടില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

കൊലപാതകക്കേസില്‍ ഭര്‍ത്താവ് ഷാജിമോന്‍, മൃതദേഹം ആദ്യം കണ്ട നിര്‍മാണത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചു മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്നും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ വിടണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ചിരുന്നു. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇതിനിടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

 

Back to top button
error: