IndiaNEWS

95 രൂപയുടെ ഷാംപുവിന് ഫ്ളിപ്പ്കാര്‍ട്ട് ഈടാക്കിയത് 191 രൂപ; യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബംഗളൂരു: ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ ഷാംപുവിന് അധിക വില ഈടാക്കിയ സംഭവത്തില്‍ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 2019 ഒക്ടോബറിലാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്കിടെ ബംഗളൂരു സ്വദേശിനിയായ 34 കാരി പതഞ്ജലി കേശ് കാന്തി പ്രോട്ടീന്‍ ഹെയര്‍ ക്ലെന്‍സറിന്റെ ഒരു കുപ്പി ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 3 ന് ഷാംപൂ എത്തുകയും 191 രൂപ ഫോണ്‍ പേ വഴി നല്‍കുകയും ചെയ്തു. എന്നാല്‍ ഷാംപുവിന്റെ കുപ്പിയില്‍ 95 രൂപയാണ് വിലയായി കാണിച്ചത്. ബില്ലിലാകട്ടെ 191 രൂപയെന്നും രേഖപ്പെടുത്തിയിരുന്നു.

കൂടുതല്‍ പരിശോധനയില്‍ ഇതേ ഉല്‍പ്പന്നത്തിന് 140 രൂപയും ഷിപ്പിങ് ചാര്‍ജായി 99 രൂപ അധികവും രേഖപ്പെടുത്തിയതായി കണ്ടെത്തി. ഫ്ളിപ്പ് കാര്‍ട്ട് കസ്റ്റര്‍മര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ റീഫണ്ടിനായി ഉല്‍പ്പന്നം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൂറത്തില്‍ നിന്നുള്ള ഷാംപൂ വില്‍പ്പനക്കാര്‍ക്കെതിരെ ഫ്ലിപ്പ്കാര്‍ട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കണ്ടെത്തി.

Signature-ad

തുടര്‍ന്നാണ് യുവതി എംആര്‍പിയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിനെതിരെ ഫ്ലിപ്കാര്‍ട്ടിനും ഷാംപു വിതരണം ചെയ്ത കമ്പനിക്കുമെതിരെ ബാംഗ്ലൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ ഫ്ലിപ്കാര്‍ട്ടിന്റെ അഭിഭാഷകന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വാദിച്ചെങ്കിലും വില്‍പ്പനക്കാരന്‍ മുഖേന എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഉല്‍പ്പന്നം വിറ്റത് എന്തുകൊണ്ടാണെന്ന് ന്യായീകരിക്കുന്നതില്‍ അഭിഭാഷകന്‍ പരാജയപ്പെട്ടു. 2023 ഒക്ടോബര്‍ 13 നാണ് യുവതിയുടെ വാദം ശരിയാണെന്ന് കണ്ടെത്തിയത്. ഇ-കൊമേഴ്‌സ് കമ്പനി നിയമവിരുദ്ധമായ നേട്ടമുണ്ടാക്കാന്‍ ഷാംപൂ അമിതവിലയ്ക്ക് വിറ്റുവെന്നത് വ്യക്തമാണെന്നും ഇത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു

യുവതിയില്‍ നിന്ന് അധികമായി പിരിച്ചെടുത്ത 96 രൂപ ഫ്ളിപ്കാര്‍ട്ടിനോട് തിരികെ നല്‍കാനും സേവനത്തിലെ വീഴ്ചക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. അന്യായമായ രീതിയില്‍ കച്ചവടം ചെയ്തതിന് 5,000 രൂപയും യുവതിയുടെ കോടതി ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കാനും കോടതി ഉത്തരവിടുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: