IndiaNEWS

രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി? വസുന്ധരയെ വെട്ടുമോ മാദിക്കും അമിത്ഷാ കൂട്ടുകെട്ട്?

ജയ്പുര്‍: ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകളെ മാറിമാറി വരിക്കുന്ന പതിവ് രാജസ്ഥാന്‍ തുടരുമെന്ന് ഉറപ്പായതോടെ, ഭരണമുറപ്പിച്ച ബിജെപിയില്‍നിന്ന് ആരു മുഖ്യമന്ത്രിയാകുമെന്ന ചോദ്യം സജീവം. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായയുമായ വസുന്ധര രാജെ സിന്ധ്യ, കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ ഗജേന്ദ്രസിങ് ഷെഖാവത്ത്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. മോദിക്കും അമിത് ഷായ്ക്കും അത്ര പഥ്യമല്ലാത്തതിനാല്‍, വസുന്ധരയെ വെട്ടി ഇവരിലാര്‍ക്കെങ്കിലും അവസരം നല്‍കാന്‍ പാര്‍ട്ടി തയാറാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാതെ തന്ത്രപൂര്‍വമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പു നടന്ന മറ്റു നാലു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് ഏറ്റവും വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന രാജസ്ഥാനില്‍, തമ്മിലടിയും പടലപ്പിണക്കങ്ങളും ഒഴിവാക്കുന്നതിനായിരുന്നു ഇത്. എല്ലാ നേതാക്കളുടെയും ഉത്സാഹം ഉറപ്പാക്കുന്നതിനും.

Signature-ad

രണ്ടു പതിറ്റാണ്ടോളമായി രാജസ്ഥാനില്‍ ബിജെപിയുടെ മുഖമാണ് എഴുപതുകാരിയായ വസുന്ധര രാജെ. ഇത്തവണയും വസുന്ധരയ്ക്കു തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണു സാധ്യത കൂടുതലെന്നാണു വിലയിരുത്തല്‍. വസുന്ധരയോടു ദേശീയ നേതൃത്വത്തിന് അത്ര താല്‍പര്യമില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള വസുന്ധരയെ അത്ര എളുപ്പം അവഗണിക്കാനാകില്ല. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നു എന്നതും വസുന്ധരയെ വെട്ടുന്നതില്‍നിന്ന് ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കാനാണു സാധ്യത.

‘മാറ്റത്തിനായി ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ബിജെപി നേതാക്കള്‍ രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുദ്രാവാക്യത്തിലെ ഉദ്ദേശ്യം ഭരണമാറ്റമായിരുന്നെങ്കിലും വസുന്ധരയെ മാറ്റുക എന്ന രഹസ്യ അജന്‍ഡയും ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ മനസ്സിലുണ്ട്. അത് ഏറ്റവും നന്നായി അറിയാവുന്നയാള്‍ വസുന്ധര തന്നെ. തിരഞ്ഞെടുപ്പു കളത്തിലും പാര്‍ട്ടിക്കുള്ളിലും പോരാട്ടത്തിലാണു വസുന്ധര. വലിയ ഭൂരിപക്ഷത്തോടെയാണു ബിജെപിയുടെ ജയമെങ്കില്‍ അതിന്റെ ക്രെഡിറ്റും ആരു മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനു ലഭിക്കുമായിരുന്നു. കേന്ദ്രം പിടിമുറുക്കിയാല്‍ വസുന്ധരയുടെ വഴിയടയാനും ഇടയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂരിപക്ഷം പത്തു സീറ്റുകള്‍ മാത്രമായതിനാല്‍, വസുന്ധര പറയുന്നിടത്തു കാര്യങ്ങള്‍ നില്‍ക്കാനാണു സാധ്യത.

രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായ വസുന്ധര രാജെ, അഞ്ചു തവണ പാര്‍ലമെന്റിലും അംഗമായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു. പ്രധാനപ്പെട്ട പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടണമെന്ന് അനുനായികള്‍ ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം വഴങ്ങിയില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ വസുന്ധരയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്നതിനാല്‍, അവരുടെ വിശ്വസ്തരായ നാല്‍പ്പതിലധികം പേര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കി. രാജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി.

അതേസമയം, രാജസ്ഥാനില്‍ ബിജെപിയുടെ രജ്പുത്ത് മുഖമാണ് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖനാണ് ഈ അന്‍പത്തിയാറുകാരന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോധ്പുരില്‍നിന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പുത്രന്‍ വൈഭവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ആര്‍എസ്എസിനും ബിജെപി ദേശീയ നേതൃത്വത്തിനും പ്രിയങ്കരനാണ് എന്നത് ഇദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

2020ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഷെഖാവത്ത് ശ്രമം നടത്തുന്നതായി ഗെലോട്ട് ആരോപിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് വസുന്ധര രാജെ ഇദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കത്തെ എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗെലോട്ടിന്റെ അടുപ്പക്കാരനായ രാമേശ്വര്‍ ദാദിച്ചിനെ ബിജെപി പാളയത്തിലെത്തിക്കാന്‍ മുന്നില്‍നിന്നതും ഇദ്ദേഹം തന്നെ.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അര്‍ജുന്‍ റാം മേഘ്വാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള മറ്റൊരു നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന മേഘ്വാള്‍, രാജസ്ഥാനില്‍ ബിജെപിയുടെ ദളിത് മുഖങ്ങളില്‍ ഒന്നാണ്. മൂന്നു തവണ പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുത്ത വ്യക്തി കൂടിയാണ് ഈ അറുപത്തൊന്‍പതുകാരന്‍. 2009ല്‍ ഐഎഎസ് ഉപേക്ഷിച്ചാണ് ബിക്കാനീര്‍ മണ്ഡലത്തില്‍നിന്ന് ബിജെപിക്കായി ലോക്‌സഭയിലേക്കു മത്സരിച്ചത്.

ബിജെപിയുടെ ജാട്ട് മുഖമായ അന്‍പത്തൊന്‍പതുകാരന്‍ സതീഷ് പൂനിയ, ചിത്തോര്‍ഗഡില്‍നിന്നുള്ള എംപി ചന്ദ്രപ്രകാശ് ജോഷി, അല്‍വാറില്‍നിന്നുള്ള ലോക്‌സഭാംഗം ബാബ ബാലക്‌നാഥ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

Back to top button
error: