ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി… ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയിൽ രണ്ടാമത്തെ കുഞ്ഞുമെത്തി- മൊഴി, ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ല- ഭർത്താവ്

വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിൽ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറത്തു. പിന്നാലെ മരണം ഉറപ്പാക്കാൻ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പോലീസിന് മൊഴി നൽകു. കേസിൽ മാതാവായ ഷംനയെ (23) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽവച്ച് ഷംന പ്രസവിച്ചത്. മൂന്നുവർഷം മുൻപായിരുന്നു അൽത്താഫുമായുള്ള ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പോലീസിനോട് പറഞ്ഞു.
അതേസമയം ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അൽത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അൽത്താഫ് മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ ചോരക്കുഞ്ഞിനെ കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പോലീസിൽ വിവരം അറിയിച്ചത്.
അതേസമ.ം ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് അൽത്താഫ് മൊഴി നൽകി. സംഭവത്തെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിൽ ചികിത്സയിൽ തുടർന്നിരുന്ന ഷംനയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഉടൻ കസ്റ്റഡിൽ വാങ്ങുമെന്ന് ആര്യങ്കോട് എസ്എച്ച്ഒ കെ.പി. വിനോദ് പറഞ്ഞു.






