KeralaNEWS

”പോ പുല്ലേ, പോടീ പുല്ലേ…”: കോട്ടയത്ത് വനിതാ മജിസ്‌ട്രേറ്റിനെ അധിക്ഷേപിച്ച് അഭിഭാഷകര്‍

കോട്ടയം: സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിക്കു സാധ്യത. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി. നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിനു കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ എം.പി. നവാബിനെതിരെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനാണ് അഭിഭാഷകരുടെ അസഭ്യ പ്രതിഷേധം.

വനിതാ മജിസ്‌ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമാണ് അഭിഭാഷകര്‍ കോട്ടയം കോടതി കോംപ്ലക്‌സില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ”പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സിജെഎമ്മേ…” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.

Signature-ad

2013ല്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന മണര്‍കാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമെന്നു തെളിഞ്ഞതോടെ ആയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമര്‍പ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയില്ലെന്ന് ബാര്‍ അസോസിയേഷന്‍ പ്രതികരിച്ചു. അഭിഭാഷകനെ പ്രതിയാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നല്‍കി.

എന്നാല്‍, പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ 8 മിനിറ്റോളം തടസപ്പെടുത്തിയതായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. മോശം പരാമര്‍ശം നടത്തിയതിയില്‍ ബാര്‍ അസോസിയേഷനിലും ഭിന്നാഭിപ്രായം ഉണ്ട്.

Back to top button
error: