CrimeNEWS

തോമസ് മരിച്ചത് സുഹൃത്തുക്കളുടെ ക്രൂര മര്‍ദ്ദനത്തിന് പിന്നാലെയോ? മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുക്കും

കോഴിക്കോട്: മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ യുവാവിന്റെ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസ് (തൊമ്മന്‍ -36) ന്റെ മൃതദേഹമാണ് വിശദ പരിശോധനക്കായി പുറത്തെടുക്കുക.

തോമസിന്റെ പിതാവ് നല്‍കിയ പരാതി പ്രകാരം അരീക്കോട് പോലീസാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തിങ്കളാഴ്ച പകല്‍ സെമിത്തേരിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് ഉദ്ധേശിക്കുന്നത്. ഇതു സാധ്യമായില്ലെങ്കില്‍ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തും.

നവംബര്‍ നാലിനാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ പനംപ്ലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം നടത്തുകയും ചെയ്തു. എന്നാല്‍ തോമസും ചില സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാരില്‍ ചിലര്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് അരീക്കോട് പോലീസില്‍ പരാതി നല്‍കി. ഇതു പ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ നടപടികളുടെ ഭാഗമായാണ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: