![](https://newsthen.com/wp-content/uploads/2023/08/pinarai-surendran.jpg)
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസ്സില്‍ യാത്ര ചെയ്യുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്ത്. സാധാരണ നേതാക്കളുടെ അന്ത്യയാത്രക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുന്നത്. അതിന്‍റെ കാലൻ ആണ് പിണറായി വിജയനെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഡംബര ബസ്സിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂർത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രിയുടെ ന്യായീകരണം.ഒരു വിവരവും പുറത്തുവിടരുതെന്നാണ് കെഎസ്ഈർടിസിക്കുള്ള കർശന നിർദ്ദേശം. കേൾക്കുന്നതാകട്ടെ പല പല കാര്യങ്ങൾ. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ. കഥകൾ ഒരുപാടുണ്ടെങ്കിലും ആരും ഒന്നും ഉറപ്പിച്ചു പറയുന്നില്ല . ആഡംബര ബസ് വാങ്ങാൻ കഴിഞ്ഞ ദിവസം അനുവദിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിവരം മാത്രമാണ് ഉറപ്പുള്ളത്. 1 കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും കേൾക്കുന്നു. ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും സൂചനയുണ്ട്. ബംഗ്ളൂരുവിൽ തയ്യറാക്കിയ ബസ് അവിടെ തന്നെയാണിപ്പോഴെന്നും അല്ല കേരളത്തിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചെന്നും കേൾക്കുന്നുണ്ട്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
യാത്രാക്ക് ശേഷം കാരാവാൻ ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാർഗ്ഗമാകുമെന്നാണ് വിശദീകരണം. അപ്പോഴും പഞ്ഞ കാലത്ത് ജനങ്ങളിലേക്കിറങ്ങാൻ വൻതുക മുടക്കി ആംഡബര ബസ് വേണോ എന്ന ചോദ്യമാണ് ശക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.