KeralaNEWS

ഇതരമതസ്ഥനെ പ്രണയിച്ചതിന്  പിതാവ് മകളെ ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ചു, ആലുവയിൽ 14കാരി മരണത്തിനു കീഴടങ്ങി

    ആലുവ: സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു.  ആന്തരികാവയങ്ങൾ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലുവ കരുമാലൂർ സ്വദേശിയായ പെൺകുട്ടി ഇന്ന് (ചൊവ്വ) ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപിച്ച ശേഷം ബലമായി വിഷം വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി  തല്പിച്ചതച്ച് വായില്‍ വിഷം ഒഴിച്ചു കൊടുത്തത്. അ‌ച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അ‌മ്മ മൊഴിനൽകിയിട്ടുണ്ട്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും.

  സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി. കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രൂരമായി മര്‍ദ്ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തതെന്നാണ് പിതാവ്  പൊലീസിനോടു പറഞ്ഞത്.

Back to top button
error: