CrimeNEWS

സ്പോക്കൺ ഇംഗ്ലിഷ് അധ്യാപകനായിരുന്ന ഡൊമിനിക് മാർ‍ട്ടിന് അയല്‍ക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല; രണ്ടുദിവസം വൈകിയാലും വാടക കൃത്യമായി തരും: വീടിന്റെ ഉടമ

കൊച്ചി: കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് വച്ചതു താനാണെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന ഡൊമിനിക് മാർ‍ട്ടിൻ കൊച്ചിയിൽ സ്പോക്കൺ ഇംഗ്ലിഷ് അധ്യാപകനായിരുന്നുവെന്ന് നാട്ടുകാർ. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് വിദേശത്തുപോയ ഡൊമിനിക് തിരിച്ചെത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും വാടക വീടിന്റെ ഉടമയായ ജലീൽ പറഞ്ഞു.

‘‘ഇവിടെ വന്നിട്ട് അഞ്ചര വർഷമായി. രണ്ടുദിവസം വൈകിയാലും വാടക കൃത്യമായി തരും. അമ്മയും സഹോദരനുമല്ലാതെ മറ്റാരും വരാറില്ല. വലിയ സൗഹൃദമൊന്നും അല്ലെങ്കിലും സംസാരിക്കാറുണ്ട്. അയല്‍ക്കാരുമായി വലിയ ബന്ധമില്ല. വളരെ ശാന്ത സ്വഭാവക്കാരനാണ്. ഇതുവരെ കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ല. രണ്ടുദിവസം മുൻപും കണ്ടു സംസാരിച്ചിരുന്നു. ഡൊമിനിക്കിന്റെ ഭാര്യ പറഞ്ഞാണ് കാര്യം അറിയുന്നത്. കേട്ടപ്പോൾ പെട്ടെന്ന് വിശ്വസിക്കാനായില്ല’’ – ജലീല്‍ പറഞ്ഞു.

Signature-ad

ഡൊമിനിക്കിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇയാൾ പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് പോയിരുന്നുവെന്നാണ് വിവരം. വീട്ടില്‍നിന്ന് ഇയാള്‍ പോയത് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്ന കളമശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററിലേക്കാകാമെന്നാണ് പൊലീസ് കരുതുന്നത്. സ്‌ഫോടനം നടത്താന്‍ ഭര്‍ത്താവ് പദ്ധതിയിട്ടതിന്റെ സൂചനയൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഭാര്യ മൊഴി നല്‍കിയതായി സൂചനയുണ്ട്.

കളമശേരിയിൽ ബോംബ് വച്ച് സ്ഫോടനം നടത്തിയതു താനാണെന്നു പറഞ്ഞു കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനാണു കേസിലെ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചു. കൊച്ചി സ്വദേശിയായ ‍ഡൊമിനിക് മാര്‍ട്ടിൻ തൃശൂര്‍ കൊടകര സ്റ്റേഷനിലാണു കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്ഫോടനം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: