HealthLIFE

ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി പ്രതിരോധത്തിന് മരുന്ന് കണ്ടെത്തി; നിലവില്‍ പരീക്ഷണഘട്ടത്തിൽ

ഡെങ്കിപ്പനി നമ്മുടെ നാട്ടില്‍ എത്രമാത്രം വ്യാപകമാണെന്ന് ഏവര്‍ക്കുമറിയാം. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങള്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള സീസണല്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഡെങ്കിപ്പനിയാണെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് വരെ ആപത്താണ്. ഇനി, അപകടകരമാകുംവിധത്തിലേക്ക് എത്തിയില്ലെങ്കില്‍ പോലും ഡെങ്കിപ്പനി ആരോഗ്യത്തിനുമേല്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.

പക്ഷേ ഇതുവരെയായിട്ടും ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സയോ മരുന്നോ ഒന്നും ലഭ്യമല്ലായിരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിനും മരുന്നില്ല. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനിക്കെതിരായി ഒരു മരുന്ന് കണ്ടെത്തപ്പെട്ടിരിക്കുകയാണ്. ‘ജോൺസണ്‍ ആന്‍റ് ജോണ്‍സൺ’ ആണ് ഡെങ്കിപ്പനിക്കുള്ള ഗുളിക കണ്ടെത്തിയിരിക്കുന്നത്. ഇത് പരീക്ഷണഘട്ടത്തിലാണ് നിലവില്‍. മനുഷ്യരില്‍ നടത്തിനോക്കിയ ഒരു പരീക്ഷണം വിജയകരമായിരിക്കുകയാണിപ്പോള്‍. ഇതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. ഡെങ്കു വൈറസ് കുത്തിവയ്ക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുതലാണ് പരീക്ഷണത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍ ഗുളിക കഴിച്ചുതുടങ്ങിയത്. 21 ദിവസത്തോളം ഗുളികയെടുത്തു.

Signature-ad

പരീക്ഷണത്തില്‍ പങ്കെടുത്ത പത്ത് വളണ്ടിയര്‍മാരില്‍ ആറ് പേരിലും ഡെങ്കു വൈറസിന്‍റെ യാതൊരു പ്രശ്നവും കണ്ടെത്തിയില്ലത്രേ. അടുത്ത 85 ദിവസവും ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലും ഡെങ്കു വൈറസിന്‍റെ ആക്രമണം ഇവരുടെ ശരീരത്തിലുണ്ടായില്ല. ഇതിനര്‍ത്ഥം നല്‍കിയ ഗുളിക ഫലവത്തായി വൈറസിനെ പ്രതിരോധിച്ചു എന്നതാണല്ലോ.

ഈ ചരിത്രപരമായ വിജയം ഡെങ്കു പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. ഇനി കൂടുതല്‍ പരീക്ഷണഘട്ടങ്ങളിലേക്ക് ഗുളികയെ എത്തിക്കുകയാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഗവേഷകരും. മുഴുവൻ പരീക്ഷണഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയായാല്‍, മരുന്ന് വിപണിയിലെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. അങ്ങനെയെങ്കില്‍ ഡെങ്കു എന്ന വിപത്തുയര്‍ത്തുന്ന ഭീഷണിയും പത്തി മടക്കുമെന്ന് കരുതാം.

Back to top button
error: