CrimeNEWS

കസ്റ്റംസ് പരീക്ഷയ്ക്കിടെ കൂട്ടക്കോപ്പിയടി; ചെന്നൈയില്‍ 30 പേര്‍ പിടിയില്‍

ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ കൂട്ട കോപ്പിയടി. ബ്ലൂടൂത്ത് ഹെഡ്സെറ്റ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച 30 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്കിടെ അധികൃതര്‍ പിടികൂടിയത്. പിടിയിലായവരില്‍ 26 പേരും ഹരിയാന സ്വദേശികളാണ്. രണ്ടു പേര്‍വീതം ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളും. ഇവരെല്ലാം പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വിവരം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസിലെ ക്ലര്‍ക്ക്, കാന്റീന്‍ അറ്റന്‍ഡന്റ്, കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നത്. 15,000-ഓളം അപേക്ഷകരില്‍നിന്ന് 200 പേരെ എഴുത്തുപരീക്ഷയ്ക്കായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു പരീക്ഷ.

Signature-ad

പരീക്ഷ നടക്കുന്നതിനിടെ ഇന്‍വിജിലേറ്റര്‍ക്ക് തോന്നിയ സംശയത്തിലാണ് കൂട്ട കോപ്പിയടി വെളിച്ചത്തായത്. ഒരു ഉദ്യോഗാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ ഏറെനേരം ഇയാളെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ചെവിയില്‍ ചെറിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ചതായി കണ്ടെത്തി. വിശദമായ ദേഹപരിശോധനയില്‍ അരയ്ക്ക് ചുറ്റം കെട്ടിവെച്ച നിലയില്‍ ബ്രോഡ്ബാന്‍ഡ് കണക്ടറ്റഡായ ഇലക്ട്രോണിക് ഉപകരണവും കണ്ടെടുത്തു. ഇതോടെ പരീക്ഷാകേന്ദ്രത്തില്‍ കസ്റ്റംസ് അധികൃതര്‍ വ്യാപകമായ പരിശോധന നടത്തിയതോടെ കൂടുതല്‍പേര്‍ പിടിയിലാവുകയായിരുന്നു.

പരീക്ഷാക്രമക്കേടിന് പിടിയിലായ 30 പേര്‍ക്കെതിരെയും നോര്‍ത്ത് ബീച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഹരിയാന സ്വദേശിയായ ശ്രാവണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ കോപ്പിയടിക്ക് പുറമേ ആള്‍മാറാട്ടവും നടത്തിയതായാണ് കണ്ടെത്തല്‍. ഹരിയാന സ്വദേശിയായ സുദര്‍സിങ് എന്നയാള്‍ക്ക് പകരമാണ് ഇയാള്‍ പരീക്ഷ എഴുതാനെത്തിയത്. രണ്ടായിരം രൂപ പ്രതിഫലത്തിനാണ് ഇയാള്‍ പരീക്ഷ എഴുതിയതെന്നും ഹരിയാനയില്‍ പഴക്കച്ചവടക്കാരനാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

പിടിയിലായവരെല്ലാം വന്‍ റാക്കറ്റിന്റെ ഭാഗമായാണ് കോപ്പിയടിയും ക്രമക്കേടും നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോപ്പിയടിക്കാനായി രണ്ടായിരം രൂപ മുതല്‍ നാലായിരം രൂപ വരെയാണ് ഈ സംഘം ഈടാക്കിയിരുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ബ്ലൂടൂത്ത് അടക്കമുള്ള ഉപകരണങ്ങളും ഇവര്‍ വിതരണം ചെയ്തു. ഈ സംഘത്തെ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്. ദേഹപരിശോധന നടത്താതെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികളെ പരീക്ഷാകേന്ദ്രത്തില്‍ എങ്ങനെ പ്രവേശിപ്പിച്ചു എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

രണ്ടുമാസം മുന്‍പ് തിരുവനന്തപുരത്ത് വി.എസ്.എസ്.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ഹരിയാന സ്വദേശികള്‍ പിടിയിലായിരുന്നു. അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയത്. ഈ കേസില്‍ പരീക്ഷാത്തട്ടിപ്പുസംഘത്തിന്റെ സൂത്രധാരന്മാരെ ഹരിയാനയിലെത്തി കേരള പോലീസ് പിടികൂടുകയും ചെയ്തു.

Back to top button
error: