NEWSWorld

രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ച് ; വിൽപ്പന നിയന്ത്രിക്കാൻ നീക്കം

ലണ്ടൻ:ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ പാരസെറ്റാമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാനുള്ള നീക്കവുമായി യു കെ സര്‍ക്കാര്‍.ദേശീയ ആത്മഹത്യാ തടയല്‍ നയത്തിന്റെ ഭാഗമായാണ് നീക്കം.

രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും പുതിയ ആത്മഹത്യാ രീതികളെക്കുറിച്ച്‌ അവബോധം നല്‍കുന്നതിനുള്ള ജാഗ്രതാ സംവിധാനങ്ങളും പുതിയ നയത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

കടകളില്‍ നിന്ന് പാരസെറ്റാമോള്‍ വാങ്ങുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സാധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവില്‍ രണ്ട് പാക്കറ്റ് പാരസെറ്റാമോള്‍ വരെയാണ് കടകളില്‍ നിന്ന് ലഭ്യമാവുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ഉണ്ടാവുക. ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ മെഡിസിൻ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.

കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് 2018ല്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. അമിതമായി പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത് കരള്‍ തകരാറിലാകാൻ കാരണമാവുമെന്നും പഠനം കണ്ടെത്തിയിരുന്നു.തുടർന്നാണ് സർക്കാർ തലത്തിലുള്ള നീക്കം.

Back to top button
error: