CrimeNEWS

അച്ഛന്‍-മകന്‍ കമ്പനിയുടെ ഓസ്‌ട്രേലിയന്‍ ജോലി തട്ടിപ്പ്; 40 പേരില്‍നിന്ന് വിഴുങ്ങിയത് രണ്ടു കോടി

ആലപ്പുഴ: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 40 പേരില്‍ നിന്നായി രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ അരൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചോറ്റാനിക്കര, ചേര്‍ത്തല കോടതികളുടെ അനുമതിയോടെ കാക്കനാട് ജയിലില്‍നിന്ന് അഞ്ച് ദിവസത്തേക്കാണ് മുഖ്യപ്രതി പെരുമ്പാവൂര്‍ വെങ്ങോല മുതിരമാലി എ.ആര്‍. രാജേഷി (50) നെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. ഇയാളുടെ മകന്‍ അക്ഷയ് രാജേഷി (23) നെ വ്യാഴാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അരൂര്‍ മുക്കം കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്താണ് ഇവര്‍ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിക്രൂട്ടിങ് ഏജന്‍സി നടത്തിയത്. ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ആറും ഏഴും ലക്ഷം രൂപയാണ് വാങ്ങിയത്. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് കോട്ടയം കുമാരനെല്ലൂര്‍ പൊട്ടങ്ങായില്‍ വീട്ടില്‍ ജോസഫ് പി. ലൂക്കോസാണ് ആദ്യം പരാതിയുമായെത്തിയത്. പിന്നാലെ ആറുപേര്‍ കൂടി പരാതി നല്‍കി.

ഇതേത്തുടര്‍ന്ന് ഡിവൈ.എസ്.പി: കെ.വി. ബെന്നി, അരൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.എസ്. സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

മറ്റൊരു കേസില്‍ ഹൈക്കോടതി നിര്‍ദേശാനുസരണം ചോറ്റാനിക്കര കോടതിയില്‍ നിന്ന് ജ്യാമം എടുക്കാനെത്തിയ രാജേഷ്, പോലീസ് പിന്നാലെ ഉണ്ടെന്നത് തിരിച്ചറിഞ്ഞ് ജാമ്യം നേടിയില്ല. ഇതേത്തുടര്‍ന്ന് കാക്കനാട് ജയിലിലേക്കു മാറ്റിയ ഇയാളെ അവിടെ നിന്നാണ് അരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയ രേഖകള്‍, പണം വാങ്ങിയ അക്കൗണ്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരെയും പോലീസ് ചോദ്യംചെയ്യും.

അരൂര്‍ മുക്കം കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്താണ് പ്രതികള്‍ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിക്രൂട്ടിങ് ഏജന്‍സി നടത്തിയത്.

Back to top button
error: