IndiaNEWS

”നിര്‍ണായക തീരുമാനങ്ങളുണ്ടാകും; പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം”

ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ പുതിയ മന്ദിരത്തില്‍ വച്ചുണ്ടാകും. പുതിയ വിശ്വാസത്തോടെയും ഊര്‍ജത്തോടെയും പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കും. പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം. നാളെ ഗണേഷചതുര്‍ഥിയാണ്. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്‌നങ്ങളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി വലിയ വിജയമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. ചന്ദ്രയാന്‍ 3 പദ്ധതിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുര്‍ഥി ദിനമായ നാളെ മുതല്‍ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. ഇന്ന് പഴയ മന്ദിരത്തില്‍ പാര്‍ലമെന്റിന്റെ 75 വര്‍ഷം സംബന്ധിച്ച പ്രത്യേകസമ്മേളനം നടക്കും. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി മുതലുള്ള ചരിത്രമാണു വിഷയം.

നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനമുണ്ടാകും. തുടര്‍ന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്‌ഫോട്ടോയെടുപ്പ് നടക്കും. സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ പുതിയ മന്ദിരത്തിലാണ് സമ്മേളനം. അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പുണ്ടാകും.

പ്രത്യേക സമ്മേളനത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്. വനിതാസംവരണ ബില്‍ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയോടൊപ്പം നില്‍ക്കുന്ന ശിവസേന ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് പവാര്‍ വിഭാഗവും പിന്തുണച്ചു.

അദാനി വിഷയം, ചൈനയുടെ കയ്യേറ്റം, മണിപ്പുര്‍ വിഷയം എന്നിവയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

 

Back to top button
error: