CrimeNEWS

ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു, മകനേയും കുടുംബത്തേയും തീകൊളുത്തിയശേഷം പിതാവ വിഷം കഴിച്ചു; എല്ലാവരും ഗുരുതരാവസ്ഥയില്‍

തൃശൂര്‍: മണ്ണുത്തി ചിറക്കാക്കോട്ടു കുടുംബ വഴക്കിനെ തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടേക്കാടന്‍ വീട്ടില്‍ ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോണ്‍സനാണ് വ്യാഴാഴ്ച പുലര്‍ച്ചെ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അപകടത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി.

പൊള്ളലേറ്റ ജോജിയുടെയും മകന്‍ ടെണ്ടുല്‍ക്കറിന്റെയും നില ഗുരുതരമാണ്. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജോജിയും കുടുംബവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോണ്‍സനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: