CrimeNEWS

കുമ്പളയില്‍ പോലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി. വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്‌ഐ: രജിത്, സിപിഒ: ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

പോലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പോലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

Signature-ad

ഈ മാസം 25ന് സ്‌കൂളില്‍ ഓണപ്പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാര്‍ നിര്‍ത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പോലീസ് എത്തിയത്. കാറിന്റെ പിന്നില്‍ നിര്‍ത്തിയ ജീപ്പില്‍ നിന്നു പോലീസുകാര്‍ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാര്‍ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു. തുടര്‍ന്നു കാര്‍ ഓടിച്ചു മുന്നോട്ടു പോയി.

അല്‍പസമയത്തിനു ശേഷം അംഗടിമുഗറില്‍ കാര്‍ തലകീഴായി മറിഞ്ഞ നിലയില്‍ കാണപ്പെട്ടു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം കുമ്പള ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മംഗളുരുവിലേക്കു മാറ്റുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ വാഹനവുമായി പോവുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം.

എന്നാല്‍, കുട്ടികള്‍ പേടിച്ചാണു വാഹനം ഓടിച്ചതെന്നും പിന്നാലെ പോലീസ് വാഹനവും ഉണ്ടായിരുന്നെന്നാണ് ആരോപണം. ഏകദേശം ആറു കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കള്ളത്തുര്‍ എന്ന സ്ഥലത്തു തലകീഴായി മറിയുകയും ചെയ്തു. ഫര്‍ഹാസിനെ കൂടാതെ കാറില്‍ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവര്‍ക്കു നിസാര പരുക്കുകളുണ്ട്.

 

Back to top button
error: