KeralaNEWS

സപ്ലൈകോയില്‍ വില കുറഞ്ഞ് സാധനങ്ങള്‍ ഇല്ല; പോയി നോക്കാന്‍ തയ്യാറുണ്ടോ? സതീശന്റെ വെല്ലുവിളിച്ച് ഏറ്റെടുത്ത് മന്ത്രി

തിരുവനന്തപുരം: വില കൂടിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്ന നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സ്റ്റോറുകളില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ഒരുമിച്ച് പോയി നോക്കാമെന്ന് സതീശന്‍ ജി ആര്‍ അനിലിനെ വെല്ലുവിളിച്ചു. സഭ പിരിഞ്ഞ ശേഷം ഒരുമിച്ച് പോകാമെന്ന് പ്രതികരിച്ച മന്ത്രി വെല്ലുവിളി ഏറ്റെടുത്തു.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മില്‍ തര്‍ക്കമാണ്. ധനവകുപ്പിനോട് പണം തരണമെന്ന് പറഞ്ഞ് ഭക്ഷ്യമന്ത്രി അവതരിപ്പിക്കേണ്ട അടിയന്തരപ്രമേയമാണിതെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. ഇരുമ്പ്കൂടം കൊണ്ട് തലയ്ക്കടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. താന്‍ വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ മന്ത്രിമാര്‍ ഇടപെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ പറഞ്ഞു.

പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ എടുത്ത് വരുന്നതെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി ജി.അനില്‍.

വിലക്കയറ്റത്തില്‍ പിസി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സപ്ലൈകോയില്‍ ആവശ്യത്തിന് സാധനങ്ങള്‍ കിട്ടുന്നില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. വിലകയറ്റം എല്ലാ സീമകളും ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ നോക്കി പരിഹസിക്കുകയാണ്. മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞ സബ്‌സഡി സാധനങ്ങളൊന്നും സപ്ലൈകോ ഔട്ട്‌ലെറ്റില്‍ ഇല്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. നിയമസഭയുടെ തൊട്ട് സമീപമുള്ള ഔട്ട്‌ലെറ്റില്‍ പോയാല്‍ തന്നെ മന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവിപണിയില്‍ വില കൂടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കേന്ദ്രം ഇന്ധന വില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനം ഇന്ധനസെസ് ഏര്‍പ്പെടുത്തി വീണ്ടും വില കൂട്ടുന്നു. ഓണക്കിറ്റ് എന്നു കൊടുക്കുമെന്ന് സര്‍ക്കാരിനു നിശ്ചയമില്ല. സപ്ലൈക്കോയ്ക്ക് 3400 കോടിരൂപ കൊടുക്കാനുണ്ട്. 250 കോടിയാണ് സര്‍ക്കാര്‍ കൊടുത്തത്. പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

 

Back to top button
error: