
ന്യൂഡൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവില്‍ എംപിയുമായ രഞ്ജൻ ഗൊഗോയിക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധം.നാല് വനിതാ എംപിമാര്‍ അദ്ദേഹത്തിന്റെ പ്രസംഗം ബഹിഷ്കരിച്ചു.
ഗൊഗോയി സംസാരിക്കവേ സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചൻ, ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുര്‍വേദി, എൻസിപി എംപി വന്ദന ചവാൻ, തൃണമൂല്‍ അംഗം സുഷ്മിത ദേവ് എന്നിവര്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി.രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടിയാണ് വനിതാ എംപിമാരുടെ പ്രതിഷേധം.
2019ലാണ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. മീടു ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നു മുൻ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.
മൂന്ന് കൊല്ലം മുൻപാണ് രഞ്ജൻ ഗൊഗോയി രാജ്യസഭാ എംപിയായത്. അദ്ദേഹത്തിന്റെ കന്നി പ്രസംഗമായിരുന്നു ഇന്നത്തേത്. അതിനിടെയാണ് വനിതാ എംപിമാരുടെ പ്രതിഷേധം.






