IndiaNEWS

എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ക്ഷേത്രങ്ങളില്‍ ബുദ്ധര്‍ ആശ്രമങ്ങള്‍ തിരഞ്ഞിറങ്ങും – സമാജ് വാദി പാര്‍ട്ടി നേതാവ്

ലഖ്നൗ: എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ബുദ്ധര്‍ ക്ഷേത്രങ്ങളില്‍ ആശ്രമങ്ങള്‍ തിരഞ്ഞിറങ്ങുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ.

രാജ്യത്തെ മിക്ക പ്രധാന ക്ഷേത്രങ്ങളും എട്ടാം നൂറ്റാണ്ട് വരെ ബുദ്ധ ആശ്രമങ്ങളായിരുന്നു. ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് സംബന്ധിച്ചും, മധുരയിലെ കൃഷ്ണ ജന്മാസ്ഥൻ ക്ഷേത്രം-ഷാഹി ഈദ്ഗാഹ് മസ്ജിദ് സംബന്ധിച്ചും നടക്കുന്ന തര്‍ക്കങ്ങളെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

“ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍, പുരിയിലെ ജഗന്നാഥ ക്ഷേത്രം, കേരളത്തിലെ അയ്യപ്പ ക്ഷേത്രം, മഹാരാഷ്ട്രയിലെ വിതോബ ക്ഷേത്രം എന്നിവ എട്ടാം നൂറ്റാണ്ട് വരെ ബുദ്ധ ആശ്രമങ്ങളായിരുന്നു. പിന്നീട് അവ പൊളിച്ചുനീക്കുകയും പകരം ഹിന്ദുമത ആരാധനാലയങ്ങള്‍ നിര്‍മിക്കുകയുമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ നമുക്ക് ചുറ്റുമുണ്ട്” – മൗര്യ പറഞ്ഞു.

“രാജ്യത്ത് പള്ളിയും ക്ഷേത്രവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പിക്ക് ചില ഗൂഢാലോചനകള്‍ ഉണ്ട്. അവര്‍ എല്ലാ പള്ളികളിലും ക്ഷേത്രത്തെ തിരയുകയാണ്. ഇത് പക്ഷേ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും. കാരണം എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താനിറങ്ങിയാല്‍ ബുദ്ധര്‍ ക്ഷേത്രങ്ങളില്‍ ആശ്രമങ്ങള്‍ തിരഞ്ഞിറങ്ങും”- മൗര്യ പറഞ്ഞു.

Back to top button
error: