CrimeNEWS

സംഗീതം സദാചാരവിരുദ്ധമത്രേ! സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കും; സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തി താലിബാൻ

സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ. സംഗീതം സദാചാരവിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഹെറാത്ത് പ്രവിശ്യയിൽ കൂട്ടിയിട്ട വിവിധ സംഗീതോപകരണങ്ങൾക്ക് തീ കൊടുത്തത്. ജ്വലിക്കുന്ന അഗ്നിയുടെ ചിത്രങ്ങൾ പ്രചരിക്കുകയാണ്. “സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് ധാർമികതയെ ഇല്ലാതെയാക്കാൻ കാരണമാകുന്നു. സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കും. അതിനാലാണ് ഇത് ചെയ്തത്” എന്നാണ് നടപടിയെ ന്യായീകരിച്ച് കൊണ്ട് സദാചാരം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള മന്ത്രാലയത്തിന്റെ (Herat department of the Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞത്.

2021 ആഗസ്തിൽ അധികാരം ഏറ്റെടുത്തതോടെ നിരവധി തരത്തിലുള്ള നിരോധനങ്ങളാണ് താലിബാൻ അഫ്ഗാനിൽ നടപ്പിലാക്കി വരുന്നത്. അതിനിടയിലാണ് സംഗീതം യുവാക്കളെ വഴി തെറ്റിക്കും എന്ന് ആരോപിച്ച് കൊണ്ട് താലിബാൻ സംഗീതോപകരണങ്ങളും പിടികൂടി തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് അധികാരികൾ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ചത്. സ്ഥലത്തെ വിവാഹവേദിയിൽ നിന്നുമാണ് അതിൽ ഏറെയും സംഗീതോപകരണങ്ങൾ പിടിച്ചെടുത്തിരിക്കുന്നത് എന്നാണ് പറയുന്നത്. അതിൽ, ഹാർമോണിയം, തബല, ഗിത്താർ, ആംപ്ലിഫയർ, സ്പീക്കർ ഒക്കെ അടങ്ങിയിരിക്കുന്നു. എല്ലാം കൂടി നൂറു കണക്കിന് ഡോളർ വില വരുന്ന സംഗീതോപകരണങ്ങളാണ് താലിബാൻ അധികാരികൾ കത്തിച്ചത് എന്നാണ് കരുതപ്പെടുന്നത്.

അടുത്തിടെയാണ് താലിബാൻ അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയത്. അത് വിവാഹത്തിന് ചിലവ് വർധിപ്പിക്കും, അതുപോലെ മതപരമായ കാരണങ്ങളും ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് താലിബാൻ ബ്യൂട്ടി പാർലറുകൾ അടച്ചു പൂട്ടാൻ കർശന നിർദ്ദേശം നൽകിയത്. അതുപോലെ പുരുഷൻമാർ ടൈ ധരിക്കുന്നതിനെതിരെയും അടുത്തിടെ താലിബാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താലിബാൻ ഉന്നതോദ്യോഗസ്ഥനായ മുഹമ്മദ് ഹാഷിം ഷഹീദ് പറഞ്ഞത് ടൈകൾ കുരിശിന്റെ പ്രതീകമാണ് അതുപയോഗിക്കുന്നത് സ്വമേധയാ നിർത്തണം എന്നായിരുന്നു.

Back to top button
error: